1.30 ലക്ഷം രൂപ അപര്യാപ്തം; പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ നശിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബേബി; കാശ്മീരില്‍ സിപിഎം സംഘം

പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ നശിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി നിലവില്‍ 1.30 ലക്ഷം രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം. വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ക്ക് പുതിയ പാര്‍പ്പിടം ഒരുക്കാന്‍ ഈ തുക അപര്യാപ്തമാണ്. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നിരവധി വീടുകള്‍ക്കാണ് ഇങ്ങനെ കേടുപാടുകള്‍ സംഭവിച്ചത്.

കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയ ജമ്മു കശ്മീരില്‍ അധികാരമാകെ കയ്യാളുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുമാണ്. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും പരിമിതമായ അധികാരമാണ്. അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുണ്ടായ ആക്രമണത്തിന്റെ ഇരകളെ സംരക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.

ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്ന കേന്ദ്രനിലപാട് അംഗീകരിക്കാന്‍ കഴിയില്ല. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.