അദാനിക്ക് ഞങ്ങള്‍ ഒന്നും കൊടുത്തിട്ടില്ല; കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് മറ്റു സര്‍ക്കാരുകള്‍; റിസര്‍വ് ബാങ്കിനും സെബിക്കും നിര്‍ദേശം നല്‍കി നിര്‍മല

ഓഹരി വിപണയിലെ അദാനിയുടെ തകര്‍ച്ചയില്‍ പ്രതികരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അദാനി ഗ്രൂപ്പിന് പ്രത്യേക പരിഗണനയില്ലെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്തെ ഓഹരി വിപണിയുടെ സ്ഥിരത നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കും സെബിയും (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) എപ്പോഴും തയാറായിരിക്കണം.

അദാനി ഗ്രൂപ്പിന്റേത് പ്രത്യേക വിഷയമാണെന്നും ഏതെങ്കിലും സ്ഥാപനങ്ങളുടെ ഉയര്‍ച്ചതാഴ്ചകള്‍ രാജ്യത്തെ ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിപണിയില്‍ ഇടക്കിടെ താഴ്ചകളുണ്ടാവാം. പക്ഷേ, അത് നിയന്ത്രിക്കാനുള്ള സംവിധാനം നമുക്കുണ്ട്. വിപണി സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ക്ക് റിസര്‍വ് ബാങ്കും സെബിയും തയാറായിരിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.

അദാനി ഗ്രൂപ്പിന് ഭൂമിയും തുറമുഖങ്ങളും നല്‍കിയത് ബി.ജെ.പി. സര്‍ക്കാരുകള്‍ അല്ല. ഞങ്ങള്‍ ഒന്നും കൊടുത്തിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിലുള്ള എല്ലാ പദ്ധതികളും ടെന്‍ഡറുകളിലൂടെയാണ് നല്‍കിയിട്ടുള്ളത്. രാജസ്ഥാനിലും കേരളത്തിലും പശ്ചിമ ബെംഗാളിലും ഛത്തീസ്ഗഢിലും അദാനി ഗ്രൂപ്പിന് പദ്ധതികള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി. സര്‍ക്കാരുകള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പിന് പദ്ധതികള്‍ ലഭിച്ചത് അവിടം ബി.ജെ.പി. ഇതര സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന കാലത്താണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മല പറഞ്ഞു.