വിധവയുടെ വീട്ടുവാതിൽക്കൽ മൂത്രം ഒഴിച്ച എ.ബി.വി.പി നേതാവിൻറെ‌ എയിംസ്‌ ബോർഡിലെ നിയമനം: തമിഴ്നാട്ടില്‍ ബി.ജെ.പിക്ക് എതിരെ വ്യാപക പ്രതിഷേധം

ഒറ്റയ്‌ക്ക്‌ താമസിക്കുന്ന വിധവയുടെ വീട്ടുവാതിൽക്കൽ മൂത്രമൊഴിച്ചെന്ന ആരോപണം നേരിടുന്ന എബിവിപി ദേശീയ പ്രസിഡന്റ്‌ ഡോ. സുബ്ബയ്യാ ഷൺമുഖത്തെ മധുര എയിംസ് ബോർഡ് അംഗമായി നിയമിച്ചതില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സമ്മാനമാണ് സുബ്ബയ്യയുടെ നിയമനമെന്നാണ് ആരോപണം. ചെന്നൈ കിൽപോക് മെഡിക്കൽ കോളജിലെ സർജിക്കൽ ഓങ്കോളജി തലവനായ ഷൺമുഖത്തെ ബോർഡംഗമായി നിയമിച്ച് ഇന്നലെയാണു കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

ഷണ്‍മുഖത്തിൻറെ നിയമനത്തിനെതിരെ  എംപിമാരായ കനിമൊഴി, ഡി.രവികുമാർ, എസ്.വെങ്കടേശൻ, ബി.മാണിക്കം ടഗോർ എന്നിവർ രംഗത്തെത്തി. സ്ത്രീകളോട് മോശമായി പെരുമാറിയതിനുള്ള സമ്മാനമായാണോ ഷണ്‍മുഖത്തെ ബോർഡ് അംഗമാക്കിയതെന്നു കനിമൊഴി എംപി ട്വീറ്റ് ചെയ്തു. സ്ത്രീകളെ അപമാനിച്ചെന്ന് ആരോപിച്ചു വിസികെ ചെയര്‍മാനും ചിദംബരം എംപിയുമായ തിരുമാവളവന്‍ ഒരാഴ്ചയായി സമരത്തിലാണ്. ഷണ്‍മുഖത്തിന്റെ നിയമനത്തോടെ ബിജെപി തമിഴ്നാട് ഘടകം പ്രതിരോധത്തിലായി.

എബിവിപിക്കു ദേശീയ തലത്തില്‍ തന്നെ നാണക്കേടായതായിരുന്നു സുബ്ബയ്യ ഷണ്‍മുഖത്തിന്റെ മൂത്രമൊഴിക്കല്‍ കേസ്. പാര്‍ക്കിംഗ് സ്ഥലം വിട്ടുനല്‍കാത്തതിന്റെ വിരോധത്തില്‍ 60 പിന്നിട്ട വിധവയുടെ ഫ്ലാറ്റിന് മുന്നില്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ചെന്നൈ നങ്കനല്ലൂരിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ ജൂലൈ 12- നായിരുന്നു കേസിനാസ്പദമായ സംഭവം. ആദംമ്പാക്കം പൊലീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നെങ്കിലും പരാതി പിന്‍വലിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു.