ഇന്‍ഡിഗോ വിമാനത്തില്‍ വിതരണം ചെയ്ത സാന്റ്‌വിച്ചില്‍ പുഴു; മാപ്പ് പറഞ്ഞ് അധികൃതര്‍

ഇന്‍ഡിഗോ വിമാനത്തില്‍ വിതരണം ചെയ്ത സാന്റ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനക്കമ്പനി യാത്രക്കാര്‍ക്ക് നല്‍കിയ സാന്റ്‌വിച്ചിലാണ് പുഴുവിനെ കണ്ടെത്തിയത്. ഖുശ്ബു ഗുപ്ത എന്ന യാത്രക്കാരിയാണ് ആഹാരപദാര്‍ത്ഥത്തില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയത്.

ഖുശ്ബു ഗുപ്ത ഉടന്‍തന്നെ വിവരം ഫ്‌ലൈറ്റ് അറ്റന്റന്റുമായി പങ്കുവച്ചെങ്കിലും മറ്റ് യാത്രക്കാര്‍ക്ക് സാന്റ്‌വിച്ച് നല്‍കുന്നത് തുടര്‍ന്നതായും ആക്ഷേപമുണ്ട്. ഖുശ്ബു ഗുപ്ത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവരം പുറംലോകം അറിയുന്നത്. ഒരു പബ്ലിക് ഹെല്‍ത്ത് പ്രൊഫഷണല്‍ എന്ന നിലയില്‍ താന്‍ വിവരം നല്‍കിയിട്ടും ഫ്‌ലൈറ്റ് അറ്റന്റന്റ് സാന്റ്‌വിച്ച് നല്‍കുന്നത് തുടര്‍ന്നതായും ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഇമെയില്‍ മുഖേന ഇന്‍ഡിഗോ അധികൃതര്‍ക്ക് ഉടന്‍ പരാതി നല്‍കുമെന്ന് ഖുശ്ബു വ്യക്തമാക്കി. തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ഒന്നും വേണ്ടെന്നും മറിച്ച് യാത്രക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ആണ് മുന്‍ഗണനയെന്ന് കമ്പനി ഉറപ്പാക്കിയാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ 6ഇ 6107 വിമാനത്തിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ യാത്രക്കാരിക്ക് നേരിട്ട ദുരനുഭവത്തില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ അധികൃതര്‍ രംഗത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.