സിംഹത്തിനൊപ്പം ഒരു സെല്‍ഫി; മൃഗശാലയിലെ കൂടിനുള്ളില്‍ ചാടിക്കടന്ന യുവാവിന് ദാരുണാന്ത്യം

സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ മൃഗശാലയിലെ കൂടിനകത്തേക്ക് കടന്ന യുവാവിന് ജീവന്‍ നഷ്ടമായി. ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ എന്ന യുവാവിനെയാണ് സിംഹം കടിച്ചുകൊന്നത്.

പ്രവേശനം നിഷേധിച്ചിരിക്കുന്ന ഭാഗത്തുകൂടിയാണ് യുവാവ് കൂടിനുള്ളിലേക്ക് കടന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും യുവാവ് സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിക്കടക്കുകയായിരുന്നു. 25 അടി ഉയരമുള്ള വേലി ചാടിക്കടന്ന് കൂട്ടില്‍ പ്രവേശിച്ച പ്രഹ്ലാദ് ഗുജ്ജാറിനെ സിംഹം കടിച്ചുകൊല്ലുകയായിരുന്നു.

കൂടിനുള്ളില്‍ പ്രവേശിച്ച പ്രഹ്ലാദ് രക്ഷപ്പെടാനായി സമീപത്തെ മരത്തില്‍ കയറിയെങ്കിലും ഇയാള്‍ താഴെ വീണതോടെ സിംഹം കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍തന്നെ മൃഗശാല ജീവനക്കാര്‍ സിംഹത്തെ കൂട്ടിലാക്കിയ ശേഷം പ്രഹ്ലാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് മൃഗശാല താത്കാലികമായി അടച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രഹ്ലാദ് ഒറ്റയ്ക്കാണ് മൃഗശാലയിലെത്തിയതെന്നും ഇയാള്‍ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.