ഒരു കോവിഡ്-19 രോഗിയിൽ നിന്നും 400 പേർക്ക് രോഗം ബാധിക്കാം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് ബാധിച്ച 70 ശതമാനം ആളുകളും ഒന്നുകിൽ രോഗത്തിന്റെ നേരിയതോ വളരെ മിതമായതോ ആയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ബന്ധപ്പെട്ട ആശുപത്രികളിൽ പ്രവേശനം ആവശ്യമായി വരാതിരിക്കുകയും ചെയ്യുന്നവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശ രേഖയിൽ അറിയിച്ചു. എന്നാൽ കോവിഡ് -19 നെതിരായ പോരാട്ടത്തിനുള്ള നോഡൽ ഏജൻസിയായ ഐസി‌എം‌ആർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാത്ത ഒരു രോഗിയിൽ നിന്ന് 30 ദിവസം കൊണ്ട് 406 പേർക്ക് രോഗം ബാധിക്കാമെന്ന് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലാവ് അഗർവാൾ പറഞ്ഞു.

ലോക്ക്ഡൗൺ അവസാനിക്കാൻ ഒരാഴ്ച ബാക്കി നിലക്കെയാണ് സർക്കാരിന്റെ അഭിപ്രായം. എന്നാൽ കോവിഡ്-19 രോഗികളുടെ എണ്ണം ക്രമാനുഗതമായി ഉയരുന്ന സാഹചര്യത്തിൽ, നിരവധി സംസ്ഥാനങ്ങൾ വിപുലീകൃത ലോക്ക്ഡൗണിനായി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് കേന്ദ്രം സൂചിപ്പിച്ചു. ലോക്ക്ഡൗൺ ലംഘിക്കുന്ന ആളുകൾക്കെതിരെ രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കുന്ന കർശന നിയമനടപടി സ്വീകരിക്കാനും സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.