ഡയറി മില്‍ക്കില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയ സംഭവം; ചോക്ലേറ്റുകള്‍ സുരക്ഷിതമല്ല, ഉപയോഗിക്കരുതെന്ന് ഫുഡ് ലബോറട്ടറി

ഹൈദരാബാദില്‍ കാഡ്ബറി ഡയറി മില്‍ക്കില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ചോക്ലേറ്റുകള്‍ സുരക്ഷിതമല്ലെന്നും ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ച് തെലങ്കാന സ്‌റ്റേറ്റ് ഫുഡ് ലബോറട്ടറി. പുഴുവിനെ കണ്ടെത്തിയ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കൂടാതെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് കാഡ്ബറി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിയായ റോബിന്‍ സാച്ചൂസ് എന്ന യുവാവ് നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റിലായിരുന്നു പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവാവ് എക്‌സില്‍ പങ്കുവച്ചിരുന്നു. പുഴുക്കളെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ചോക്ലേറ്റ് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് വന്നത്.

ഹൈദരാബാദ് നഗരത്തിലെ അമീര്‍പേട്ട് മെട്രോ സ്‌റ്റേഷനിലെ രത്‌നദീപ് റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് 45രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റിന്റെ ബില്ലും റോബിന്‍ എക്‌സില്‍ പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ക്ഷമ ചോദിച്ച് കമ്പനിയും രംഗത്തെത്തിയിരുന്നു.