ഗോവയില്‍ പ്രതിപക്ഷ നേതാവ് അടക്കം എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

ഗോവയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും ഇക്കൂട്ടത്തിലുണ്ട്.

ഈ എട്ട് പേര്‍ കൂടി ബിജെപിയിലേക്ക് പോയാല്‍ ഗോവയില്‍ ശേഷിക്കുക മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമാകും. അങ്ങിനെ വന്നാല്‍ കൂറുമാറ്റ നിരോധന നിയമം മറികടക്കാനും മറുകണ്ടം ചാടുന്ന എംഎല്‍എമാര്‍ക്കാകും.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടുന്നത്. നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറിയതിനെ തുടര്‍ന്ന്  എംഎല്‍എമാരെ ആരാധനാലയങ്ങളില്‍ എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ചിരുന്നു.