45 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം, പൊരുതിയത് രണ്ട് നാൾ; കുഴല്‍ കിണറില്‍ വീണ ആറ് വയസുകാരനെ രക്ഷിക്കാനായില്ല

മധ്യപ്രദേശിലെ റീവയില്‍ കുഴല്‍ കിണറില്‍ വീണ ആറു വയസുകാരൻ മരിച്ചു. 45 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

ഞായറാഴ്ച രാവിലെ എട്ടോടെയാണ് കുട്ടിയെ കണ്ടെത്താനായതെന്നും പ്രതികരണമുണ്ടായില്ലെന്നും കളക്ടര്‍ പറഞ്ഞു. ഇടുങ്ങിയ കുഴല്‍ കിണറായിരുന്നുവെന്നും തുടര്‍ നടപടികള്‍ക്കായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മധ്യപ്രദേശിലെ റീവ ജില്ലയിലെ മണിക ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് 40 അടി താഴ്ചയിലുള്ള കുഴല്‍ കിണറില്‍ കുട്ടി വീണത്. കളിക്കുന്നതിനിടെയാണ് സംഭവം. രണ്ടു ദിവസത്തോളമാണ് കുട്ടി കുഴല്‍ കിണറില്‍ കിടന്നത്. എസ്‍ഡിഇആര്‍എഫ്, എന്‍ഡിആര്‍എഫ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടിയെ രക്ഷിക്കാനുള്ള ദൗത്യം നടന്നത്.

കുഴല്‍ കിണറിലേക്ക് ഓക്സിജൻ ഉള്‍പ്പെടെ നല്‍കിയിരുന്നു. സമാന്തരമായി കുഴിയെടുത്താണ് കുട്ടിയുടെ അടുത്തെത്തിയത്. അവസാന നിമിഷം വരെ പൊരുതിയെങ്കിലും രക്ഷാദൗത്യത്തിനൊടുവിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.