സൊണാലിയുടെ ശരീരത്തില്‍ 46 മുറിവുകള്‍; ലഹരിമരുന്നു നല്‍കിയശേഷം സംഭവിച്ചതാകാമെന്ന് പൊലീസ്

ഗോവയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ബിജെപി നേതാവും നടിയുമായ സൊണാലി ഫൊഗട്ടിന്റെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗോവയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പൊലീസ് മൃതദേഹം അയച്ചപ്പോളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഈ മുറിവുകളെക്കുറിച്ചു പറയുന്നില്ല.

റെസ്റ്ററന്റില്‍ വെച്ച് ലഹരിമരുന്നു നല്‍കിയശേഷം സംഭവിച്ച മുറിവുകളാകാം അതെന്നാണ് ഗോവ പൊലീസ് കരുതുന്നത്. ലഹരിമരുന്ന് ചെന്നതിനുപിന്നാലെ അവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആഴമുള്ള, ഗുരുതര മുറിവുകള്‍ സൊണാലിയുടെ ശരീരത്തില്‍ ഇല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട അവസ്ഥയാണ് പൊലീസിന്.

അതേസമയം, സൊണാലി ഫോഗട്ടിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും മോഷ്ടിച്ചയാള്‍ അറസ്റ്റിലായി. ഹരിയാനയിലെ ഹിസാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൊണാലിയുടെ ഫാംഹൌസില്‍ നിന്ന് ഫോണും ലാപ്‌ടോപ്പും മോഷ്ടിക്കപ്പെട്ടെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ശിവം എന്ന കമ്പ്യൂട്ടര്‍ ഓപറേറ്ററാണ് ഇവ മോഷ്ടിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുകയുണ്ടായി. ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ ഗോവ പൊലീസ് സൊണാലിയുടെ ഫാംഹൌസിലെത്തി പരിശോധന നടത്തി. കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. ഗോവയില്‍ വെച്ചാണ് സൊണാലിയുടെ ദുരൂഹ മരണം സംഭവിച്ചത്. ഓഗസ്റ്റ് 23ന് രാവിലെ മരിച്ച നിലയില്‍ സൊണാലിയെ സഹായിയും സുഹൃത്തും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സൊണാലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ പെഴ്‌സനല്‍ അസിസ്റ്റന്റും അയാളുടെ സുഹൃത്തും ഉള്‍പ്പെടെ നിലവില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.