'ഉദ്ധവ് താക്കറെയെ തല്ലുമായിരുന്നു'; അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. റായ്ഗഡിലെ മഹാഡിലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേന്ദ്രമന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

സ്വാതന്ത്ര്യം കിട്ടിയ വർഷം ഏതാണെന്നറിയാത്ത താക്കറെയെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ പരാമർശം. രത്‌നഗിരി പൊലീസാണ് റാണയെ അറസ്റ്റ് ചെയ്തത്.

ചെവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മഹാരാഷ്ട്ര പൊലീസ് നാരായൺ റാണയെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ റാണയെ കോടതിയിൽ ഹാജരാക്കിയ പൊലീസ് ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വാദം കേട്ട കോടതി ഇത് തള്ളുകയായിരുന്നു. ഒടുവിൽ എട്ടരമണിക്കൂറിന് ശേഷം കേന്ദ്രമന്ത്രിക്ക് ജാമ്യം നേടി പുറത്തിറങ്ങാനായി.

തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാരായൺ റാണെ നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. കേന്ദ്രമന്ത്രിക്കെതിരെ ഒന്നിലധികം എഫ്‌ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു റിപ്പോർട്ട്.

അറസ്റ്റിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതി. മുഖ്യമന്ത്രിയെ തല്ലണമെന്ന പ്രസ്താവനയെ തുടർന്ന് ശിവേസേനയും ശക്തമായി പ്രതിഷേധിച്ച് രംഗത്തുണ്ട്. പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടിയ സാഹചര്യത്തിൽ ബിജെപി ശിവസേന ഓഫീസുകൾക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.