'മുസ്ലിം സഹോദരങ്ങളെ അന്തസ്സോടെ ജീവിക്കാന്‍ അനുവദിക്കൂ...' യെദ്യൂരപ്പ

കര്‍ണാടകയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന വംശീയ വിദ്വേഷ അക്രമങ്ങളില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംയമനം പാലിക്കാനും മുസ്ലിംകളെ മാന്യമായി ജീവിക്കാന്‍ അനുവദിക്കാനും വലതുപക്ഷ ഗ്രൂപ്പുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുക്കളും മുസ്ലിംകളും ഒരമ്മപെറ്റ മക്കളെപ്പോലെ കഴിയണമെന്നതാണ് ആഗ്രഹം. പക്ഷേ, ചില കുബുദ്ധികള്‍ ഇത് അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നു. തിങ്കളാഴ്ച മംഗളുരുവില്‍ യെദ്യൂരപ്പ പറഞ്ഞു.

‘വര്‍ഗീയ അക്രമങ്ങള്‍ നടത്തുന്നവരോട് എനിക്ക് നല്‍കാനുള്ള ഉപദേശം, കുത്സിത പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും സ്വന്തം ജോലിയില്‍ ശ്രദ്ധിക്കാനുമാണ്. ഇത്തരം പ്രവൃത്തികളോട് മൃദുസമീപനം സ്വീകരിക്കില്ലെന്നും കര്‍ശനമായ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സര്‍ക്കാറിന്റെ പ്രോത്സാഹനത്തിലാണ് അക്രമങ്ങള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി ഇടപെടാതിരിക്കുന്നത് ദുരൂഹമാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.എന്നാല്‍, അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടുപ്പിയില്‍ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു.