'ബുള്ളി ഭായ്' കേസ്: ഒരാള്‍ കൂടി ഉത്തരാഖണ്ഡില്‍ അറസ്റ്റില്‍

ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇരുപത്തിയൊന്നുകാരനായ മായങ്ക് റാവല്‍ എന്ന വിദ്യാര്‍ത്ഥിയെ ഉത്തരാഖണ്ഡില്‍ നിന്ന് മുംബൈ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. കേസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ നിന്നുള്ള മുഖ്യപ്രതി ശ്വേത സിംഗ് (18), എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വിശാല്‍ കുമാര്‍ (21) എന്നിവരെ മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മുഖ്യപ്രതിയായ ശ്വേത സിംഗ് ജാട്ട് ഖല്‍സ 07 എന്ന പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. വിദ്വേഷ പോസ്റ്റുകളും ആക്ഷേപകരമായ ഫോട്ടോകളും കമന്റുകളും അപ്ലോഡ് ചെയ്യുന്നതിനായാണ് ഇത് ഉപയോഗിച്ചത്. ഇവരുമായി ബന്ധപ്പെട്ടിരുന്നവരും സമാനമായ ആശയം പിന്തുടരുന്നവരാണ്. ആകെ മൂന്ന് അക്കൗണ്ടുകളാണ് പ്രതി കൈകാര്യം ചെയ്തിരുന്നത്. ഖല്‍സ സുപ്രിമിസ്റ്റ് എന്ന പേരിലായിരുന്നു വിശാല്‍ അക്കൗണ്ട് തുടങ്ങിയത്. ബുള്ളി ബായ് വിവാദത്തില്‍ അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെ ഐപിസിയിലെയും ഐടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

നേപ്പാളിലുള്ള സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യപ്രതി പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഗിയു എന്ന നേപ്പാള്‍ സ്വദേശിയാണ് ആപ്പില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇയാളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഹോസ്റ്റു ചെയ്യുന്ന ‘ബുള്ളി ബായ്’ ആപ്ലിക്കേഷനില്‍ സ്ത്രീകളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് അവരെ ലേലത്തിനെന്ന് പരസ്യം വെയ്ക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ മുംബൈ പൊലീസ് നേരത്തെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഫയല്‍ ചെയ്തിരുന്നു. ഞായറാഴ്ച വെസ്റ്റ് മുംബൈ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ‘ബുള്ളി ബായ്’ ആപ്പ് ഡെവലപ്പര്‍മാര്‍ക്കും ആപ്പ് പ്രൊമോട്ട് ചെയ്ത ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കുമെതിരെ കേസെടുത്തിരുന്നു.