'ആരാണ് നല്ല സുഹൃത്തെന്ന് അഫ്ഗാന് അറിയാം', പാകിസ്ഥാനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ജയശങ്കര്‍

അഫ്ഗാനിസ്ഥാനിലെ ഇടപെടലുകളില്‍ പാക്കിസ്ഥാനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ചെയ്ത സഹായങ്ങളുടെ കണക്കിലൂടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ വ്യത്യാസം തിരിച്ചറിയാനുള്ള ബോധം അഫ്ഗാനുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യ തങ്ങള്‍ക്കുവേണ്ടി എന്തൊക്കെ ചെയ്‌തെന്ന് അഫ്ഗാനിലെ ജനങ്ങള്‍ക്ക് അറിയാം. ഇന്ത്യ ഏതു തരത്തിലെ കൂട്ടുകാരാണെന്ന് അവര്‍ക്ക് മനസിലാകും. ഒരേ കാലയളവില്‍ ചെയ്ത സഹായങ്ങള്‍വച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ അന്തരം അവര്‍ക്ക് ബോധ്യപ്പെടും. ആരാണ് കൂടുതല്‍ നല്ല സുഹൃത്തെന്ന് അഫ്ഗാന് തിരിച്ചറിയാന്‍ സാധിക്കും- ജയശങ്കര്‍ പറഞ്ഞു.

അയല്‍ക്കാരോട് സൗഹൃദത്തിനാണ് എല്ലാ രാജ്യങ്ങളും ഇഷ്ടപ്പെടുന്നത്. പരിഷ്‌കൃത സമൂഹം അംഗീകരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സൗഹൃദം രൂപപ്പെടുന്നത്. ആ കാര്യങ്ങളുടെ കൂട്ടത്തില്‍ ഭീകരവാദം ഇല്ല. പാക്കിസ്ഥാന്‍ ഭീകരതയെ ഭരണവൈദഗ്ധ്യമായാണ് കണക്കിലാക്കുന്നത്. അവര്‍ രാജ്യതന്ത്രമായാണ് ഭീകരതയെ ഉപയോഗിക്കുന്നത്.

അയല്‍ രാജ്യങ്ങള്‍ നയതന്ത്രബന്ധവും വ്യാപാരവും വളര്‍ച്ചയും മെച്ചപ്പെടുത്തുന്നതിനാണ് നിലകൊള്ളുന്നത്. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് അത്തരത്തിലെ സമീപനം ഒരിക്കലും ഉണ്ടാകുന്നില്ലെന്നും ജയശങ്കര്‍ ആരോപിച്ചു.