ജമ്മു കശ്മീരിൽ തീവ്രവാദികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചതായി പൊലീസ്

ജമ്മു കശ്മീരിൽ തീവ്രവാദികളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി കശ്മീർ പൊലീസ്. ഷോപ്പിയാനിലെ അൽഷിപോറ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ മോറിഫത്ത് മഖ്ബൂൽ, കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയുടെ കൊലപാതകത്തിലെ പ്രതിയായ അബ്രാർ എന്ന ജാസിം ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ ഓപ്പറേഷൻ തുടരുകയാണ്.

ഫെബ്രുവരിയിൽ തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അച്ചൻ മേഖലയിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ സഞ്ജയ് ശർമയെ ഭീകരർ വെടിവച്ചുകൊന്നിരുന്നു. പ്രാദേശിക മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് വെടിയേറ്റത്. തുടർ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.