സഹപ്രവർത്തകരെ അധ്യാപകൻ വെടിവെച്ചു കൊന്നു‌; വെടിവയ്പ്പ് സർക്കാർ സ്കൂളിൽ

സർക്കാർ സ്കൂളിൽ സഹപ്രവർത്തകരെ അധ്യാപകൻ വെടിവച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഗോഡ്ഡയിലുള്ള സർക്കാർ സ്കൂളിലാണ് വെടിവയ്പ്പ് നടന്നത്.രണ്ട് സഹപ്രവർത്തകരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം പ്രതി സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് പറയുന്നു.

പ്രതിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെ പൊറൈയാഹട്ട് ഏരിയയിലെ അപ്ഗ്രേഡഡ് ഹൈസ്കൂളിൽ രാവിലെ 11 മണിയോടെയാണ് സംഭവം. പ്രവൃത്തി ദിവസമായതിനാൽ സ്കൂളിൽ കുട്ടികളും ഉണ്ടായിരുന്നു. രവി രഞ്ജൻ എന്ന അധ്യാപകൻ ലൈബ്രറിയിലുണ്ടായിരുന്ന സുജാത ദേവി, ആദേശ് സിംഗ് എന്നിവരെ വെടിവെച്ച് കൊല്ലുകയായിരുന്നു.

വെടിവയ്പ്പിന്റെ ശബ്ദം കേട്ട് എത്തുമ്പോഴാണ് മറ്റുള്ളവർ കൊല നടന്ന വിവരം അറിഞ്ഞത്.തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ലൈബ്രറിയുടെ വാതിൽ തകർത്ത് അകത്തുകയറി. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. സുജാതയുമായി രവി അടുപ്പത്തിലായിരുന്നു. എന്നാൽ ആദേശ് സിംഗുമായി സുജാത അടുത്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.