തലകറക്കം വന്ന കുട്ടികള്‍ക്ക് പ്രേതബാധയെന്ന് രക്ഷിതാക്കള്‍; ബാധ ഒഴിപ്പിക്കാന്‍ മന്ത്രവാദിയുടെ അടുത്തെത്തിച്ച കുട്ടികള്‍ മരിച്ചു

അസുഖം വന്നത് ബാധകൂടിയതാണെന്ന് കരുതി മാതാപിതാക്കള്‍ കുട്ടികളെ മന്ത്രവാദിയുടെ അടുത്തലെത്തിച്ചു. മന്ത്രവാദത്തിനിടെ കുട്ടികള്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഇന്ത്യ-ബംാദേശ് അതിര്‍ത്തിയിലെ ഗസോലെയിലുള്ള ഖോദ്മലാഞ്ച ഗ്രാമത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്.

സയ്ഫുള്‍ (8), മുഹമ്മദ് ഫിറോസ് (5), കോഹിനൂര്‍ (6), ഷാബ്നൂര്‍ (8) എന്നീ കുട്ടികള്‍ കളിച്ചതിനു ശേഷം വീട്ടില്‍ തിരിച്ചെത്തി. വൈകിട്ട് ആറു മണിയോടെ തലവേദനയും തലകറക്കവും അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചു. കുട്ടികളില്‍ എല്ലാം ഏതോ ബാധകയറിയതാണെന്ന് ഭയപ്പെട്ട രക്ഷിതാക്കള്‍ അവരെയും കൊണ്ട് പ്രദേശത്തെ ഒരു മന്ത്രവാദിയുടെ അടുത്തെത്തി.

ഫീസ് ആയി കുറച്ച് പണം വാങ്ങിയശേഷം, മന്ത്രവാദി കുറച്ചു മന്ത്രങ്ങളും ഉച്ചരിച്ചു. ഇതിനിടെ കുട്ടികളുടെ അവസ്ഥ മോശമായി. ഇതിനിടെ മറ്റൊരു ഗ്രാമീണന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കുട്ടികളെ മാല്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി.

എന്നാല്‍ രാത്രി 8.30 ഓടെ മുഹമ്മദ് ഫിറോസ് മരണമടഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയോടെ സയ്ഫുളും മരണമടഞ്ഞു. കോഹിനൂറും ഷാബ്നൂറും ചികിത്സയിലാണെന്നും അവരുടെ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ജോക്ടര്‍മാര്‍ അറിയിച്ചു.

കളിക്കുന്നതിനിടെ കിട്ടിയ വിഷാംശമുള്ള വസ്തു കുട്ടികള്‍ കഴിച്ചതായിരിക്കാം അപകടത്തിന് കാരണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പ്രൊഫ. അമിത് ഡാന്‍ പറയുന്നു. ആളുകള്‍ ഇപ്പോഴും മന്ത്രവാദത്തിലും മറ്റും വിശ്വസിക്കുന്നത് വനിര്‍ഭാഗ്യകരമാണ്. സമയത്ത് ആശുപത്രിയില്‍ എത്തിയതുകൊണ്ട് മാത്രമാണ് രണ്ടു കുട്ടികളെ എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഡോക്ടര്‍ പറഞ്ഞു.

കുട്ടികളുടെ വീട്ടില്‍ എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ദിപാലി ബിശ്വാസിനോട് രക്ഷിയാക്കള്‍ പറഞ്ഞതും “പ്രേതങ്ങള്‍ കുട്ടികളെ കൊന്നു”വെന്നാണ്. അത്തരം കാര്യങ്ങളില്‍ വിശ്വസിക്കരുതെന്ന് യാന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും മന്ത്രവാദിയെ പിടികൂടാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ഷരര്‍ ആണ് ഇവിടെ താമസിക്കുന്നവരില്‍ ഏറെയും. ഇത്തരം കാര്യങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ വീടുകള്‍ കയറി പ്രചരണത്തിന് തീരുമാനിച്ചതായും എം.എല്‍.എ പറഞ്ഞു.

മന്ത്രവാദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി. അയാള്‍ ഒളിവിലാണ്. എന്നാല്‍ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചൂ.