19 ഇ.വി.എം മെഷീനുകള്‍ കാണാനില്ല; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടുമെന്ന് കര്‍ണാടക സ്പീക്കര്‍

കര്‍ണാടകയില്‍ രണ്ടു വര്‍ഷത്തിനിടെ കാണാതായത് 19 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍. 2016-18 കാലഘട്ടത്തിലാണ് ഇവിഎം മെഷീനുകള്‍ കാണാതായത്. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വിശദീകരണം തേടുമെന്ന് കര്‍ണാടക സ്പീക്കര്‍ വിശ്വശര്‍ ഹെഗ്‌ഡെ കാഗേരി അറിയിച്ചു.
കാണാതായ ഇവിഎമ്മുകളുടെ പതിപ്പ് ലഭിക്കാന്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളെ സഭയിലേക്ക് വിളിക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്‌കെ പാട്ടീലിന്റെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു കാഗേരി. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളും കൃത്രിമത്വം തടയാനുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് പാട്ടീല്‍ ഇക്കാര്യം ഉന്നയിച്ചത്.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍) വിതരണം ചെയ്ത 9.6 ലക്ഷം ഇവിഎമ്മുകളും ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഇസിഐഎല്‍) 9.3 ലക്ഷം ഇവിഎമ്മുകളും 2016-18 കാലയളവില്‍ കാണാതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.ഈ ഇവിഎമ്മുകളെല്ലാം എവിടെപ്പോയെന്നും പാട്ടീല്‍ ചോദിച്ചു. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി ഉദ്ധരിച്ചാണ് ഇക്കാര്യങ്ങള്‍ പാട്ടീല്‍ പറഞ്ഞത്.

അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് മുന്‍ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ പറഞ്ഞു. ഇവിഎമ്മുകള്‍ കാണാതായതിനെക്കുറിച്ചുള്ള രേഖകള്‍ നല്‍കാന്‍ പാട്ടീലിനോട് കാഗേരി ആവശ്യപ്പെട്ടു ‘തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വ്യക്തത ലഭിക്കാന്‍ ശ്രമിക്കുമെന്നും നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.