തന്നെ സഹായിച്ച ഉക്രൈന്‍ കുടുംബത്തെ കൈവിടാനാവില്ല, യുദ്ധഭീതിയിലും കീവില്‍തന്നെ നിലയുറപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി

റഷ്യന്‍ അധിനിവേശം നാശം വിതയ്ക്കുന്ന ഉക്രൈനില്‍ നിന്ന് പ്രതീക്ഷയേകുന്ന നിരവധി വാര്‍ത്തകളും വരുന്നുണ്ട്. അതിലൊന്ന് ഇന്ത്യയിലെ ഹരിയാനയില്‍ നിന്നുള്ള ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ കഥയാണ്. 17 വയസ്സുള്ള മെഡിക്കല്‍ വിദ്യാര്‍ഥി, രാജ്യത്തിന്റെ സൈന്യത്തില്‍ ചേര്‍ന്ന തന്റെ ഫ്ളാറ്റുടമയുടെ കുടുംബത്തെ സഹായിക്കാന്‍ ഉക്രൈന്‍ വിടണ്ടന്ന് തീരുമാനിച്ചു.

വിദ്യാര്‍ത്ഥിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ സവിത ജാഖര്‍ ഫേസ്ബുക്കിലൂടെയാണ് ഈ കഥ പങ്കിട്ടത്. നേഹ എന്ന പതിനേഴു വയസ്സുകാരി പെണ്‍കുട്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. റഷ്യന്‍ അധിനിവേശക്കാരോട് യുദ്ധം ചെയ്യാന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നപ്പോള്‍ അവരുടെ മൂന്ന് കുട്ടികളെ പരിപാലിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് നേഹ വീട്ടിലേക്ക് മടങ്ങുന്നത് നിഷേധിച്ചത്.

‘ വളരെ അടുത്ത സുഹൃത്തിന്റെ 17 വയസ്സുള്ള മകള്‍ യുക്രൈനില്‍ ബിരുദത്തിനായി പോയതാണ്. എന്നാല്‍ ഇപ്പോള്‍ യുദ്ധാന്തരീക്ഷത്തില്‍ കീവില്‍ കുടുങ്ങി കിടക്കുകയാണ്. ഹോസ്റ്റലില്‍ സ്ഥലമില്ലത്തതിനാല്‍ മൂന്ന് കുട്ടികളുള്ള കുടുംബത്തോടൊപ്പം ഒരു മുറിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് നേഹ. എന്നാല്‍ ഈ കഴിഞ്ഞ ദിവസം വീട്ടില്‍ ഗൃഹനാഥന്‍ രാജ്യത്തിനായി പട്ടാളത്തില്‍ ചേര്‍ന്നു. അമ്മ മൂന്ന് കുട്ടികളുമായി ബങ്കറിലാണ്.

എന്റെ സുഹൃത്തിന്റെ മകളും അവരുടെ കൂടെയുണ്ട്. എന്റെ സുഹൃത്ത് വളരെ പ്രയാസപ്പെട്ട് അവളെ അവിടെ നിന്ന് പുറത്തുകടത്താന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇത്രയും ബുദ്ധിമുട്ടുള്ള സമയത്ത് മൂന്ന് കുട്ടികളെയും അവരുടെ അമ്മയെയും തനിച്ചാക്കി തിരികെ വരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. അമ്മയുടെ അപേക്ഷകള്‍ വകവയ്ക്കാതെ, യുദ്ധം അവസാനിക്കുന്നത് വരെ അവിടെ തുടരാന്‍ പെണ്‍കുട്ടി തീരുമാനിച്ചിരിക്കുന്നു.” എന്നാണ് ജാഖര്‍ കുറിച്ചത്.

നേഹയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് പോസ്റ്റ് താഴെ വന്നത്.