കോണ്‍ഗ്രസില്‍ 'ഘര്‍ വാപ്പസി കാലം', ഗുലാം നബി ആസാദിന് ഒപ്പം പാര്‍ട്ടി വിട്ടുപോയവര്‍ തിരികെ എത്തി; ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് ഏറ്റുപറച്ചില്‍

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനൊപ്പം പാര്‍ട്ടി വിട്ടു പോയ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താര ചന്ദ്, മുന്‍ മന്ത്രി പീര്‍സാദാ മുഹമ്മദ് സയ്യിദ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് എത്തുന്നതിനു മുമ്പായി കോണ്‍ഗ്രസിലേക്ക് തിരികെ എത്തിയത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു-കശ്മീരില്‍ എത്തുമ്പോള്‍ കൂടുതല്‍ നേതാക്കള്‍ തിരികെയെത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, എ.ഐ.സി.സി സംസ്ഥാന ചുമതലയുള്ള രജനി പാട്ടീല്‍ എന്നിവരും നേതാക്കളുടെ തിരിച്ചുവരവ് ചടങ്ങില്‍ പങ്കെടുത്തു.

മുസാഫര്‍ പരേ, ബല്‍വാന്‍ സിങ്, മുജാഫര്‍ പരേ, മൊഹീന്ദര്‍ ഭരദ്വാജ്, ഭൂഷണ്‍ ദോഗ്ര, വിനോദ് ശര്‍മ, നരീന്ദര്‍ ശര്‍മ, നരേഷ് ശര്‍മ, അംബ്രീഷ് മഗോത്ര, സുബാഷ് ഭഗത്, ബദ്രി നാഥ് ശര്‍മ, വരുണ്‍ മഗോത്ര, അനുരാധ ശര്‍മ, വിജയ് തര്‍ഗോത്ര, ചന്ദര്‍ പ്രഭാ ശര്‍മ എന്നിവരാണ് മടങ്ങിയെത്തിയ മറ്റു നേതാക്കള്‍. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാമെന്നും അതു തിരുത്തി തിരികെ വന്നിരിക്കുകയാണെന്നും പാര്‍ട്ടിയോടും ജനങ്ങളോടും മാപ്പു പറയുന്നതായും കശ്മീര്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. പാര്‍ട്ടിയോടും ജനങ്ങളോടും മാപ്പു പറയുന്നതായും ഇവര്‍ പറഞ്ഞു. ഡമോക്രാറ്റിക് ആസാദ് പാര്‍ട്ടി രൂപീകരിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്.