"120 ശതമാനം പരാജയം" കേന്ദ്രവുമായുള്ള ഒമ്പതാം ഘട്ട ചർച്ചകൾക്ക് ശേഷം കർഷക പ്രതിനിധി

മൂന്ന് കാർഷിക നിയമങ്ങളും പിൻ‌വലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരും കേന്ദ്രവും തമ്മിൽ നടത്തിയ ഒൻപതാം ഘട്ട ചർച്ചയും പരാജയം. തുടർന്നൊരു ഉത്തരവ് ഉണ്ടാകും വരെ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തതു കൊണ്ടുള്ള സുപ്രീംകോടതി നടപടിക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ചർച്ച നടന്നത്.

ഒൻപതാം ഘട്ട ചർച്ച 120 ശതമാനം പരാജയമായിരുന്നുവെന്ന് കർഷക നേതാവ് ദർശൻ പാൽ പറഞ്ഞു. അവശ്യവസ്തു നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിനു പകരം സർക്കാർ അത് നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചു, എന്നാൽ കൃഷി മന്ത്രി ഇതിന് മറുപടി ഒന്നും പറഞ്ഞില്ലെന്ന് ദർശൻ പാൽ പറഞ്ഞു.  ജനുവരി 26ന് ഞങ്ങൾ എന്ത് വിലകൊടുത്തും ട്രാക്ടർ റാലി നടത്തും അദ്ദേഹം കൂട്ടിചേർത്തു.

സുപ്രീംകോടതി നിയോഗിച്ച സമിതി പ്രതിസന്ധി അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവരുമായി കൂടിയാലോചന ആരംഭിക്കുന്ന ദിവസമായ ജനുവരി 19നാണ് അടുത്ത റൗണ്ട് ചർച്ചകൾ നടക്കുക. എന്നാൽ ബ്രോക്കർമാരെയല്ല ആവശ്യം കേന്ദ്രവുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നാണ് കേന്ദ്രവുമായി ചർച്ച നടത്തുന്ന 40 കർഷക യൂണിയനുകളുടെ നേതാക്കൾ പറയുന്നത്. നിയുക്ത സമിതി അംഗങ്ങൾ ഇതിനകം തന്നെ കാർഷിക നിയമങ്ങൾക്ക് അനുകൂലമാണെന്നും സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്നുമാണ് കർഷകർ പറയുന്നത്.

നേരിട്ടുള്ള ചർച്ചകൾ തുടരാൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്, എന്നാൽ കർഷകർക്ക് വേണമെങ്കിൽ സുപ്രീംകോടതി സമിതിയിലും പോകാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. നേരിട്ടുള്ള സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും പറഞ്ഞു.

വെള്ളിയാഴ്ച നടന്ന ചർച്ചയിൽ, കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് യാതൊരു മുന്നേറ്റവും ഉണ്ടായില്ലെങ്കിലും, കർഷക സമരത്തെ പിന്തുണയ്ക്കുന്നവരെ കേന്ദ്ര ഏജൻസികൾ തുടർച്ചയായി റെയ്ഡ് ചെയ്യുന്നതായും അവർക്കെതിരെ കർശനമായ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) ഉപയോഗിക്കുന്നതായും കർഷക നേതാക്കൾ ആരോപിച്ചു. ഈ വിഷയത്തിൽ നേരത്തെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.