'ആരോപണങ്ങളില്‍ നിന്ന് പിന്മാറാനായി എന്തും ചെയ്യാം'; സോന്‍ട്ര ഇന്‍ഫ്രൊടെക്ക് എം.ഡി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ടോണി ചമ്മിണി

ബ്രഹ്‌മപുരത്തെ ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്ത കമ്പനി സോന്‍ട്ര ഇന്‍ഫ്രൊടെക്കിനെതിരെ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. ആരോപണങ്ങളില്‍ നിന്ന് പിന്‍മാറാനായി എന്തും ചെയ്യാമെന്ന് ഫോണ്‍ വഴി സോന്‍ട്ര ഇന്‍ഫ്രൊടെക്ക് എംഡി രാജ് കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞുവെന്ന് ടോണി ചമ്മിണി വെളിപ്പെടുത്തി.

കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത് മുതല്‍ തന്നെ രാജ് കുമാര്‍ ചെല്ലപ്പന്‍ പല രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ടോണി ചമ്മിണി പറഞ്ഞു. മലബാറിലുള്ള ഒരു മുന്‍ എംപി യുമായി അടുപ്പമുള്ള നിര്‍മ്മാതാവാണ് കമ്പനിക്ക് വേണ്ടി തന്നെ ഒന്നരവര്‍ഷം മുന്‍പ് സമീപിച്ചതെന്നും ടോണി ചമ്മിണി വെളിപ്പെടുത്തി.

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും ജിജെ ഇക്കോ പവര്‍ എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും ടോണി ചമ്മിണി പറയുന്നു. തന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ സോണ്‍ട ഇന്‍ഫ്രൊടെക്കിനെ വെല്ലുവിളിക്കുന്നുവെന്നും മുന്‍ മേയര്‍ പറയുന്നു. ജിജെ ഇക്കോ പവര്‍ കന്പനിയ്ക്ക് വേണ്ടി ടോണി ചമ്മിണി ഗൂഡാലോചന നടത്തുന്നു എന്നായിരുന്നു രാജ് കുമാര്‍ ചെല്ലപ്പന്റെ ആരോപണം.

2021 സെപ്റ്റംബര്‍ ആറിനാണ് കൊച്ചി കോര്‍പ്പറേഷനുമായി സോന്‍ട ഇന്‍ഫ്രാടെക് കരാറിലെത്തിയത്. ജനുവരി 21, 2022ലാണ് ആദ്യമായി സൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയത്.