സോന്‍ട്ര കമ്പനിക്ക് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടില്ല, കമ്പനി ഏതെന്ന് നോക്കിയല്ല സര്‍ക്കാര്‍ നടപടി എടുക്കുന്നത്: എം.വി ഗോവിന്ദന്‍

സോന്‍ട്ര കമ്പനിക്ക് ആരും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബ്രഹ്‌മപുരത്ത് വീഴ്ച പറ്റിയത് ആര്‍ക്കൊക്കെ എന്ന് കണ്ടെത്തി നടപടി എടുക്കും. കമ്പനി ഏതെന്ന് നോക്കിയല്ല സര്‍ക്കാര്‍ നടപടി എടുക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, ഏഴ് വര്‍ഷത്തിനിടെ മാലിന്യ സംസ്‌കരണത്തിന് 31 കോടി രുപ ചെലവാക്കിയെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബ്രഹ്‌മപുരത്ത് കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ബ്രഹ്‌മപുരത്ത് പുതിയ ടെന്‍ഡര്‍ വിളിച്ചെന്നും കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ടെന്‍ഡറിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. കടമ്പ്രയാറിലെയും, സമീപപ്രദേശത്തെ ഭൂഗര്‍ഭജലത്തിന്റെയും ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 24 മണിക്കൂറിനകം സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താനാണ് നിര്‍ദേശം. കൊച്ചിയില്‍ കൂടുതല്‍ വായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.