യൂസഫലി പറഞ്ഞത് ശരിയായില്ല; വി.ഡി സതീശന്‍

യുഡിഎഫ് ലോക കേരളസഭ ബഹിഷ്‌ക്കരിച്ചത് സംബന്ധിച്ച് വ്യവസായ പ്രമുഖന്‍ എം എ യൂസഫലി പറഞ്ഞത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അദ്ദേഹത്തിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. യുഡിഎഫ് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ബഹിഷ്‌ക്കരണത്തെ ഭക്ഷണവും താമസവുമായി ബന്ധപ്പെടുത്തിയത് ശരിയായില്ലെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മുകാര്‍ നിരവധി കെപിസിസി ഓഫീസുകള്‍ തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതില്‍ പ്രായസമുണ്ടെന്ന് യൂസഫലിയെ വിളിച്ച് അറിയിച്ചിരുന്നു. ഇതല്ലാതെ മറ്റൊരു കാരണവും അദ്ദേഹത്തോട് സൂചിപ്പിച്ചിട്ടില്ല. അദ്ദേഹം തെറ്റായ ഒരു പ്രസ്താവനയാണ് നടത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ലോകകേരള സഭയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു യൂസഫലിയുടെ പരാമര്‍ശം. ലോകകേരള സഭയില്‍ ധൂര്‍ത്താണ് നടക്കുന്നതെന്ന് ആരോപണങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രവാസികള്‍ സ്വന്തം കാശെടുത്താണ് ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ വരുന്നത്. അവര്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെയാണോ ധൂര്‍ത്തെന്ന് വിളിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞതില്‍ വിഷമമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും വ്യത്യസ്തത കാണരുത്. നേതാക്കള്‍ ഗള്‍ഫില്‍ വരുമ്പോള്‍ പ്രവാസികളാണ് കൊണ്ടു നടക്കുന്നത്. ലോക കേരള സഭ പ്രവാസികള്‍ക്കുള്ള ആദരവാണ്. പ്രവാസികളില്‍ പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുണ്ടെന്നും പ്രവാസികള്‍ക്ക് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും യൂസഫലി പറഞ്ഞിരുന്നു.