സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവജ്യോത്സ്യനെ ഹോട്ടലിൽ വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയക്കികിടത്തി; യുവതിയും യുവാവും 13 പവൻ കവർന്നു

യുവ ജ്യോത്സ്യനെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയക്കി കിടത്തി യുവതിയും സുഹൃത്തും ചേർന്ന് 13 പവൻ കവർന്നു. സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് ഹോട്ടൽ മുറിയിൽ ജ്യോത്സനെ വിളിച്ചു വരുത്തിയായിരുന്നു കവർച്ച. 13 പവന്റെ സ്വർണാഭരണങ്ങളും ഫോണുമാണ് മോഷണം നടത്തിയത്. കേസിൽ പ്രതികളെ തിരയുന്നതായി എളമക്കര പോലീസ് അറിയിച്ചു.

അഞ്ച് പവന്റെ മാല, മൂന്നു പവന്റെ ചെയിൻ, മൂന്നു പവന്റെ മോതിരം എന്നിവയടക്കം 13 പവൻ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് കവർന്നത്. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുൺ (34) എന്നാണ് പ്രതികൾ ജ്യോത്സ്യനോടു പറഞ്ഞിരുന്ന പേരുകൾ. ഇവരുടെ വിലാസം വ്യാജമാണെന്നും സൂചനയുണ്ട്. ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ 24-നായിരുന്നു സംഭവം.

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി യുവതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ നിർദേശപ്രകാരം കൊച്ചിയിലെത്തിയ ഇയാളെ സുഹൃത്തിനെ കാണാമെന്നു പറഞ്ഞ് യുവതി ഇടപ്പള്ളിയിലെത്തിച്ചു. അവിടെ ഭാര്യാഭർത്താക്കന്മാരാണെന്നു പറഞ്ഞ് ഹോട്ടലിൽ മുറിയെടുത്തു.

ഇവിടെ വെച്ച് യുവതി ജ്യോത്സ്യന് പായസം നൽകിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തിൽ ലഹരിമരുന്ന്‌ നൽകി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു.

ഹോട്ടലിൽനിന്ന് പുറത്തേക്കിറങ്ങിയ യുവതി ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് അന്വേഷിച്ചേക്കണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. വൈകിട്ട് ഇവർ മുറിയിലെത്തിയപ്പോഴാണ് ജ്യോത്സ്യനെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ഇയാൾ ബന്ധുക്കളുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു.