യതീഷ് ചന്ദ്രയുടെ ക്രൂരത കോവിഡ് സന്നദ്ധ പ്രവർത്തകരോടും; ഏത്തമിടീപ്പിച്ചവരിൽ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവർത്തകനും

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ നിലനിൽക്കെ വീടിനു പുറത്തിറങ്ങിയവരെ ഇന്നലെ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര ഏത്തമിടീപിച്ച സംഭവം വിവാദമായിരുന്നു. അതേസമയം യതീഷ് ചന്ദ്ര ഏത്തമിടീപിച്ചവരിൽ കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരും ഉണ്ടെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളിനെയും യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ചു. നിർധന കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാന്‍ വന്നതാണെന്ന് പറഞ്ഞിട്ടും ഏത്തമിടീച്ചെന്ന് അഴീക്കല്‍ സ്വദേശി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ശാരീരിക അവശത അറിയിച്ചിട്ടും നൂറ് തവണ ഏത്തമിടാൻ നിര്‍ബന്ധിച്ചതായി അഴീക്കല്‍ സ്വദേശി പറഞ്ഞു. ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയവരെ കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.