'ചലോ പുത്തൻകുരിശ്', യാക്കോബായ സഭയിലെ അഴിമതിയ്ക്ക് എതിരെ സഭാ ആസ്ഥാനത്തിന് മുമ്പിൽ വിശ്വാസികളുടെ പ്രതിഷേധം

യാക്കോബായ സഭയിലെ ഭരണ അഴിമതിക്കെതിരെ സഭാ ആസ്ഥാനത്ത് വിശ്വാസികളുടെ പ്രതിഷേധം.  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തെങ്കിലും പഴയ ഭാരവാഹികള്‍ പിന്‍സീറ്റ് ഭരണം നടത്തുന്നു, 18 വര്‍ഷമായി സഭയില്‍ നടക്കുന്ന അഴിമതി ഭരണം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ചലോ പുത്തൻകുരിശ് എന്ന പേരിലായിരുന്നു മാര്‍ച്ച്. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തി മെത്രാപ്പോലീത്തമാർക്ക് നിവേദനം നൽകുകയായിരുന്നു മാർച്ചിന്‍റെ ലക്ഷ്യം. സംഘർഷ സാധ്യത കണക്കിലെടുത്ത് സഭാ ആസ്ഥാനത്തേക്ക് മാർച്ച് പൊലീസ് കടത്തി വിട്ടില്ല.

സഭയിൽ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികൾ വന്നെങ്കിലും പഴയ ഭാരവാഹികളുടെ പിൻസീറ്റ് ഭരണമാണ് നടക്കുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം. കഴിഞ്ഞ 18 വർഷമായി സഭയിൽ നടക്കുന്ന അഴിമതികൾക്ക് അവസാനമില്ല.നേരത്തെ ഇതിന് നേതൃത്വം നൽകിയവർ തന്നെയാണ് ഇപ്പോഴും അഴിമതിയ്ക്ക് ചുക്കാൻ പിടിക്കുന്നത്. പ്രതിവർഷം 20 കോടിയോളം വരുമാനമുള്ള വിദ്യാഭ്യാസ ട്രസ്റ്റിന്റെയടക്കം പ്രവർത്തനത്തിൽ പുറംശക്തികളാണ് നേതൃത്വം നൽകുന്നത്. 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധിക്ക് ശേഷം 45 പള്ളികൾ നഷ്ടപ്പെട്ടെങ്കിലും തുടർനടപടികൾ സംബന്ധിച്ച് നേതൃത്വത്തിന് ഇതുവരെയും വ്യക്തതയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലവട്ടം നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. നൂറോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.