എന്‍എസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു, ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായരായി: വെള്ളപ്പള്ളി നടേശന്‍

എന്‍എസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തറവാടി നായര്‍ എന്നൊക്കെ പരസ്യമായി വിളിക്കുന്നത് ശരിയാണോ. ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായരായി മാറി. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കില്‍ ആക്രമിക്കാന്‍ ആളുകള്‍ ഉണ്ടാകുമായിരുന്നെന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശശി തരൂര്‍ തറവാടി നായരാണെന്നും പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളയാളാണെന്നുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്. ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചതെന്നും തരൂരിനെ വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

അതേസമയം, ശശി തരൂരിനെ അംഗീകരിച്ച് സമസ്തയും. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗിന് മേല്‍ നിര്‍ണ്ണായക സ്വാധീനമുളള മുസ്‌ളീം മത പണ്ഡിത സംഘടനയായ സമസ്ത ഇന്നലെ തങ്ങളുടെ ആസ്ഥാനത്തെത്തിയ ശശി തരൂരിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് താന്‍ സമസ്ത ആസ്ഥാനത്തെത്തിയതെന്നും കൂടിക്കാഴ്ച നടത്തുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. സമസ്ത നേതൃത്വം ഇതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ കൂടിയ മുസ്‌ളീം ലീഗ് അഖിലേന്ത്യ നിര്‍വ്വാഹക സമിതിയോഗം വിവിധ സമുദായങ്ങളെ കോണ്‍ഗ്രസിലേക്ക തിരിച്ചുകൊണ്ടുവരാനുളള ശശി തരൂരിന്റെ യത്‌നത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുറമേക്ക് ലീഗ് നേതാക്കള്‍ അത് നിഷേധിച്ചെങ്കിലും യോഗത്തിനുള്ളില്‍ തരൂരിനെ പിന്തുണക്കുന്ന വിധത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്.

Read more

കേരളത്തിലെ എല്ലാ സമുദായ നേതാക്കളെയും സന്ദര്‍ശിക്കുന്നത് താന്‍ ഇനിയും തുടരുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. മുഖ്യമന്ത്രിയാകുമെന്ന് താന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് എല്ലാ സമുദായ നേതാക്കളെയും അടുപ്പിക്കാനാണ് താന്‍ പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സമുദായ നേതാക്കളെ കാണുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.