കേസ് വരും പോകും, പറഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകില്ല; വേണമെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടു പോകട്ടെയെന്ന് കെ.സുരേന്ദ്രൻ

കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിന് പറഞ്ഞ ദിവസം ഹാജരാകില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. പറഞ്ഞ ദിവസം ഹാജരാകണമെന്ന് ഒരു നിയമവുമില്ല. സാക്ഷിമൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് നല്‍കിയത്. കേസ് വരും പോകും, പൊതുജീവിതത്തില്‍ എപ്പോഴും പ്രതീക്ഷിക്കുന്നതാണ് അത്. വേണമെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകട്ടെയെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. കേസിനെ പാർട്ടി  ഒറ്റക്കെട്ടായി നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വർണക്കടത്ത് കേസ് സി.പി.എമ്മിന്‍റെ നേതാക്കളിലേക്ക് പോവുകയാണ്. അർജുന്‍ ആയങ്കി പറയുന്നത് കൊടി സുനിയാണ് എല്ലാം ചെയ്യുന്നത് എന്നാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്ക് നോട്ടീസ് അയച്ചത്. കേസില്‍ നിന്ന് ഒളിച്ചോടില്ല. രാഷ്ട്രീയ യജമാനന്മാരുടെ താത്പര്യം സംരക്ഷിക്കാന്‍ അന്വേഷണസംഘം ബി.ജെ.പി നേതാക്കളെ വിളിച്ചുവരുത്തുന്നു. പൊലീസിനെ ഉപയോഗിച്ച് ആസൂത്രിതമായ നീക്കമാണ് സി.പി.എം നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം കൊടകര കേസ് കേരള ചരിത്രത്തിലെ ലാന്‍ഡ് മാര്‍ക്ക് കേസാണെന്ന്  ബിജെപി സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ് പറഞ്ഞു. കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് പോകുന്നതാണ് നല്ലതെന്നും അതോടെ ഈ ചര്‍ച്ചകള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യലിന് പോകാതിരിക്കാനും സുരേന്ദ്രന് ഓപ്ഷനുണ്ട്. ഹാജരാകാന്‍ മറ്റൊരു തീയതി അദ്ദേഹത്തിന് ചോദിക്കാം. ബുധനോ, വ്യാഴമോ. പോയാല്‍ വിഷയം അവിടെ അവസാനിക്കും. എന്നോട് അഭിപ്രായം ചോദിച്ചാല്‍ തീര്‍ത്തിട്ട് വരൂയെന്ന് വ്യക്തിപരമായി പറഞ്ഞുകൊടുക്കും. ആവശ്യമെങ്കില്‍ ഫൈറ്റ് ചെയ്യാനുള്ള മാര്‍ഗങ്ങളും പറഞ്ഞുകൊടുക്കുമെന്നും ടിജി മോഹന്‍ദാസ് പറഞ്ഞു.