കോട്ടയത്തും കൊല്ലത്തും കാട്ടുപോത്ത് ആക്രമണം; മൂന്ന് മരണം

കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ  കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു.  എരുമേലിയിൽ ചാക്കോച്ചൻ പുറത്തേൽ (65), പ്ലാവനാക്കുഴിയിൽ തോമസ് എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലിൽ ഇടമുളക്കൽ സ്വദേശി സാമുവൽ വർഗീസും (65) മരിച്ചു.

പ്രവാസിയായ സാമുവൽ വർഗീസ്  കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇന്ന് രാവിലെ വീടിനോട് ചേർന്ന തോട്ടത്തിൽ നിൽക്കുമ്പോൾ  സാമുവലിനെ കാട്ടുപോത്ത് പിന്നിൽനിന്ന ്ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചാക്കോച്ചൻ വീടിന്റെ പൂമുഖത്ത് ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. പെട്ടന്ന് പാഞ്ഞുവന്ന കാട്ടുപോത്ത് ചാക്കോച്ചനെ ആക്രമിക്കുകയായിരുന്നു. ചാക്കോച്ചൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തോട്ടത്തിൽ ജോലിയിലിരിക്കെയാണ്  തോമസിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഇരുവരേയും ആക്രമിച്ച ശേഷം കാട്ട് പോത്ത് കാടിനകത്തേക്ക് ഓടി മറയുകയായിരുന്നു. ഗുരുതരാവസ്ഥയിലായ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും  മരണപ്പെട്ടു.

പൊലീസും വനംവകുപ്പ്  ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ  പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.