ദ്വയാര്‍ത്ഥങ്ങളും സ്ത്രീവിരുദ്ധതയും വ്യക്തിവിരോധവും വാര്‍ത്താമുറിയെ പൂര്‍ണമായും കീഴടക്കിയോ; ചാനല്‍ മത്സരം പരിധികള്‍ വിടുകയാണോ എന്ന് ഡോ. അരുണ്‍കുമാര്‍

വിനു വി ജോണ്‍ നയിക്കുന്ന എഷ്യാനെറ്റ് ന്യൂസ് പ്രൈംടൈം ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു നടത്തിയ പിതൃത്വ പരാമര്‍ശം വിവാദമായതോടെ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ അരുണ്‍കുമാര്‍ രംഗത്ത്. ചാനല്‍ മത്സരം പരിധി വിടുകയാണോ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ട്വന്റി ഫോര്‍ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ സഹിന്‍ ആന്റണിയുടെ മകളുടേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ജന്മദിന ദൃശ്യങ്ങള്‍ സംബന്ധിച്ച് സംസാരിക്കവേയാണ് മാധ്യമപ്രവര്‍ത്തകനായ റോയ് മാത്യു പിതൃത്വ പരാമര്‍ശം നടത്തിയത്. എന്നാല്‍ അവതാരകന്‍ ഇടപെടുകയും അത് പാടില്ലെന്ന് പറയുകയും ചെയ്തിരുന്നു. നാക്കുപിഴയെന്നായിരുന്നു റോയ് മാത്യു പിന്നീട് പ്രതികരിച്ചത്.

ചാനലുകള്‍ തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതും. റോയ് മാത്യുവിന്റെയും, വി നു വജോണിന്റെയും പരാമര്‍ശത്തിനെതിരെ സഹിന്‍ ആന്റണിയുടെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെയാണ് സ്ത്രീ വിരുദ്ധതതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചു കയറ്റുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഓര്‍ക്കണമായിരുന്നുവെന്ന് അരുണ്‍ കുമാറ്# പറഞ്ഞത്.

പിതൃത്വപരിശോധനയിലേക്കു നീളുന്ന വഷളത്തരം നാവു പിഴയല്ല. സ്ത്രീവിരുദ്ധതയുടെ ബ്രാന്‍ഡ് അംബാസിഡറര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചുകയറ്റുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഓര്‍ക്കണമായിരുന്നു. ഈ ചര്‍ച്ചകള്‍ കൊണ്ട് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്ത്? ദ്വയാര്‍ത്ഥങ്ങളും സ്ത്രീവിരുദ്ധതയും വ്യക്തിവിരോധവും വാര്‍ത്താ മുറിയെ പൂര്‍ണ്ണമായും കീഴടക്കിയെന്നോ? ചാനല്‍ മല്‍സരം പരിധികള്‍ വിടുകയാണ് എന്നോ?

എന്നതായിരുന്നു അരുണ്‍കുമാറിന്റെ പോസ്റ്റ്.