ഹെല്‍മെറ്റ് എവിടെ സഖാവേ..; വടി കൊടുത്ത് അടി മേടിച്ച് ഷോണ്‍ ജോര്‍ജ്

ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് സജി ചെറിയാനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഷോണ്‍ ജോര്‍ജിന് അപ്രതീക്ഷിത തിരിച്ചടി. കമന്റ് ബോക്‌സ് ഷോണ്‍ ജോര്‍ജ് ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന ദൃശ്യങ്ങളും സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതോടെ വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഷോണ്‍.

ഷോണിന്റെ വിശദീകരണ കുറിപ്പ്..

പ്രിയ സഖാക്കളെ, മുന്‍ മന്ത്രി സജി ചെറിയാന്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രം ഇന്നു പത്രത്തില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ നിയമലംഘനം നടത്തിയതിന് അദ്ദേഹം പെറ്റി അടക്കണമെന്ന് ഞാന്‍ ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു താഴെ ഞാന്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന 3 ഫോട്ടോകള്‍ നിരവധി ആളുകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പേജുകളിലും പോസ്റ്റ് ചെയ്യുന്നത് കണ്ടു. ഞാന്‍ ഒന്നുകൂടി പറയട്ടെ, എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് മറയ്ക്കാന്‍ കഴിയുകയുമില്ല.

കോട്ടയത്തു നടന്ന ബൈക്ക് റാലിയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ നേതൃത്വം കൊടുത്തതിന് എന്റെ ഫോട്ടോ പിറ്റേ ദിവസം പത്രത്തില്‍ വരുകയും നിയമലംഘനത്തിന് കൂട്ടിക്കല്‍ സ്വദേശിയായ ഒരു സഖാവ് എനിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. പരാതിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ പൊലീസ് വിളിക്കാന്‍ പോലും നോക്കിനില്‍ക്കാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി ഞാനും 20 പാര്‍ട്ടി പ്രവര്‍ത്തകരും പെറ്റി അടയ്ക്കുകയാണ് ഉണ്ടായത്. ആര്‍ക്കും രേഖകള്‍ പരിശോധിക്കാം.

നിയമലംഘനം ആരു ചൂണ്ടിക്കാണിച്ചാലും അത് അംഗീകരിക്കാന്‍ യാതൊരു മടിയുമില്ല. എനിക്കെതിരെ താഴെ കാണുന്ന ഫോട്ടോകളില്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ നല്‍കാം. ഞാന്‍ അതിന്റെ പെറ്റി അടച്ചിരിക്കും. പക്ഷേ, ഞാന്‍ പറഞ്ഞ കേസില്‍ സജി ചെറിയാന്‍ എംഎല്‍എ പെറ്റി അടച്ചതിനുശേഷം മാത്രം.