കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും റാപ്പര്‍ വേടന്റേയും ഗായിക ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതിൽ പ്രതികരിച്ച് സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ പി രവീന്ദ്രന്‍. ഇരുവരുടെയും പാട്ട് ബി എ മലയാളം ആയതു കൊണ്ട് സാഹിത്യത്തിന് ഇണങ്ങുന്നത് അല്ലെന്ന അഭിപ്രായം കിട്ടിയെന്നും അതിനാൽ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും വി സി പറഞ്ഞു.
അക്കാദമിക് വിഷയത്തെ രാഷ്ട്രീയ പ്രശ്‌നമായി കൂട്ടി കലര്‍ത്തരുതെന്നും വി സി പറഞ്ഞു. സംഗീതം ആണോ സാഹിത്യം ആണോ താരതമ്യം ചെയ്യേണ്ടത് എന്ന ആലോചന വന്നെന്നും അപ്പോഴാണ് വിഷയ വിദഗ്ധരെ ആശ്രയിച്ചതെന്നും വി സി പറഞ്ഞു. കാലിക്കറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ മാത്രം ആണ് വിഷയ വിദഗ്ധര്‍ ഉള്ളൂ എന്ന ചിന്ത പാടില്ലെന്നും വി സി പ്രതികരിച്ചു.
‘ബി എ മലയാളം ആയതു കൊണ്ട് സാഹിത്യത്തിന് ഇണങ്ങുന്നത് അല്ലെന്ന അഭിപ്രായം കിട്ടി, ഒഴിവാക്കാന്‍ തീരുമാനിച്ചു. ഗൗരി ലക്ഷ്മി ചൊല്ലിയതും, കോട്ടക്കല്‍ നാട്യ സംഘത്തിലെ ഒരാള്‍ ചൊല്ലിയതും തമ്മിലെ താരതമ്യം ആണ് മറ്റൊരു വിഷയം. അത് സംഗീത പഠനത്തിന് അല്ലെ? മലയാള സാഹിത്യത്തില്‍ ആവിശ്യം ഇല്ലാലോ’, അദ്ദേഹം പറഞ്ഞു.