വീണ്ടും കടുവാഭീതിയില്‍ വയനാട്; രാപ്പകല്‍ സമരവുമായി നാട്ടുകാര്‍

കടുവ പേടിയില്‍ വയനാട്. ചീരാലില്‍ കടുവ രണ്ട് പശുക്കളെ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഞണ്ടന്‍കൊല്ലിയില്‍ മാങ്ങാട്ട് ഇബ്രാഹിമിന്റെ പശുവിനെ കൊന്നു തിന്നത്. മാങ്ങാട്ട് അസ്മയുടെ പശുവിനെയും കടുവ ആക്രമിച്ചു.

ഇന്നലെ രാത്രിയും ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരിക്കേറ്റിരുന്നു. സുല്‍ത്താന്‍ബത്തേരി കൃഷ്ണഗിരിയിലും ഇന്നലെ രണ്ട് ആടുകളെ കടുവ കൊന്നിരുന്നു. കടുവയെ പിടികൂടാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുതല്‍ പ്രദേശത്ത് രാപ്പകല്‍ സമരം നടത്തും.

ചീരാലില്‍ അയിലക്കാട് സ്വദേശി രാജഗോപാലിന്റെ പശുവിനെയാണ് ഇന്നലെ രാത്രി 9 മണിയോടെ കടുവ ആക്രമിച്ചത്. വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് കടുവ ഓടിപ്പോയെങ്കിലും പശുവിന് ഗുരുതര പരിക്കേറ്റു. ഇതോടെ പഴൂരില്‍ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് സമീപത്തായി സുല്‍ത്താന്‍ ബത്തേരി – ഊട്ടി റോഡ് ജനങ്ങള്‍ ഉപരോധിച്ചു.

ഒരു മാസത്തിനിടെ 10 ലധികം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും പശുക്കളെ കൊല്ലുകയും ചെയ്തിട്ടും കടുവയെ പിടികൂടാനാകാത്തതാണ് ജനങ്ങളുടെ പ്രതിഷേധമിരട്ടിപ്പിച്ചത്.