ശബരിമല സ്വര്‍ണക്കൊള്ളയില്‍ വാക്‌പോര്; നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു; പ്രതികള്‍ ഒന്നൊന്നായി പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാന്‍, സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നെന്ന് പ്രതിപക്ഷം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനിടെ നടപടികള്‍ വെട്ടി ചുരുക്കി നിയമസഭ പിരിഞ്ഞു. കേസിലെ പ്രതികള്‍ ഒന്നായി പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാനാണെന്നും അതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയ്ക്ക് പുറത്തും പ്രതിഷേധിച്ചിരുന്നു യുഡിഎഫ് എംഎല്‍എമാര്‍. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനറുമായിട്ടാണ് പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. ഇതിന് പിന്നാലെ നിയമസഭയ്ക്കുള്ളിലും പ്രതിഷേധം തുടരുകയായിരുന്നു പ്രതിപക്ഷം.

സഭ തുടങ്ങുമ്പോള്‍ അതിനകത്ത് പ്രതിഷേധമെന്ന പതിവ് പ്രതിഷേധ ശൈലി പ്രതിപക്ഷം മാറ്റിപ്പിടിച്ചു. സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാര്‍ പങ്ക് ആരോപിക്കുന്ന പാരഡിപ്പാടും പ്രതിഷേധ ബാനറും ഫോട്ടോകളുമായി സഭാ കവാടത്തില്‍ ചോദ്യോത്തരവേളക്ക് മുമ്പ് തന്നെ പ്രതിപക്ഷ നിര അണിനിരന്നു. പിന്നാലെ സത്യാഗ്രഹമിരുന്ന എംഎല്‍എമാരെ കൂടെ കൂട്ടി സഭക്ക് അകത്തേക്ക് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. പോറ്റി ചെന്ന ഇടങ്ങളില്‍ അന്വേഷണം എത്തുമെന്ന ഭയമാണ് കോണ്‍ഗ്രസിനെന്ന് ഭരണപക്ഷം തിരിച്ചടിച്ചു.

സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവും, പോറ്റി പോയിടത്തെല്ലാം അന്വേഷണം എത്തുമോ എന്ന ഭയമാണ് പ്രതിപക്ഷത്തിനെന്ന് ഭരണ നിരയും പരസ്പരം പോര്‍വിളിച്ചു. ഭരണപക്ഷത്തിന് പരിഭ്രാന്തിയെന്ന് വി ഡി സതീശന്‍ ആരോപിച്ചു. അതേസമയം, പ്രതിപക്ഷത്തിന് സ്വര്‍ണക്കൊള്ള ചര്‍ച്ച ചെയ്യാന്‍ ഭയമെന്ന് മന്ത്രി എം ബി രാജേഷ് തിരിച്ചടിച്ചു. ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിപക്ഷം ചര്‍ച്ചക്ക് തയ്യാറാകുന്നില്ലെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.

Read more

പ്രതിഷേധത്തിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു. പതിവ് തെറ്റിച്ച് പ്രതിപക്ഷത്തേക്കാള്‍ വേഗത്തില്‍ ഭരണപക്ഷം സഭയ്ക്ക് പുറത്തിറങ്ങി. ഇന്ന് കയ്യില്‍ ആയുധമായി സോണിയാ-പോറ്റി ചിത്രവും ഭരണപക്ഷ നേതാക്കളുടെ കയ്യില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി-പോറ്റി ചിത്രമായിരുന്നു പ്രതിപക്ഷത്തിന്റെ കയ്യില്‍. സഭാ സമ്മേളനം ഇടക്കാലത്തേക്ക് പിരിഞ്ഞെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമുന്നണികള്‍ക്കും ഇനി ശബരിമല കേസ് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാണ്.