"പ്രവാസികളുടെ ക്വാറന്റൈൻ ഒഴിവാക്കാനുള്ള തീരുമാനം, കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങൾ": വി ടി ബൽറാം

സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രക്കാരെയും കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോനയ്ക്ക് വിധേയമാക്കിയാല്‍ മതിയെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതേസമയം ഈ തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബൽറാം എം.എൽ.എ. “വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റീൻ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ #കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങൾ.” എന്ന് വി.ടി ബൽറാം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇനി മുതൽ വിദേശത്ത് നിന്ന് വരുന്നവർക്ക് രോഗ ലക്ഷണം ഉണ്ടെങ്കിൽ മാത്രം ക്വാറന്റൈൻ എന്ന തീരുമാനമെടുത്തിരിക്കുന്നത് മുഖ്യമന്ത്രിയും കുടുംബവും ദുബായിൽ നിന്ന് വരാനായ സാഹചര്യത്തിലാണെന്നാണ് ആക്ഷേപം.

രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് മാത്രം സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയുള്ളു എന്നാണ് സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം.

അന്താരാഷ്ട യാത്രികര്‍ യാത്ര കഴിഞ്ഞ് എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് നിലവിലെ മാനദണ്ഡം. ഇത് മാറ്റണമെന്ന നിര്‍ദ്ദേശം ആരോഗ്യവിദഗ്ധ സമിതി മുന്നോട്ട് വച്ചിരുന്നു. ഇത് യോഗം അംഗീകരിക്കുകയായിരുന്നു. അതേസമയം റാപ്പിഡ് ടെസ്റ്റ് അടക്കമുള്ളവയ്ക്ക് വിമാനത്താവളങ്ങളില്‍ അന്യായമായ നിരക്ക് ഈടാക്കുന്ന സ്ഥിതി പാടില്ലെന്ന് യോഗം നിര്‍ദ്ദേശിച്ചു. പ്രവാസികള്‍ക്ക് താങ്ങാനാവുന്ന നിരക്ക് മാത്രമേ ഏര്‍പ്പെടുത്താവൂ എന്നും, വേണ്ട നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.