യുഡിഎഫിന് അന്‍വറിന്റെ വക വീണ്ടും കടുംവെട്ട്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് പിവി അന്‍വര്‍

യുഡിഎഫിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി നിലമ്പൂര്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍. യുഡിഎഫ് നേതൃയോഗത്തില്‍ പിവി അന്‍വര്‍ സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം അന്‍വര്‍ തള്ളിയിരുന്നു.

യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് അന്‍വര്‍ തീരുമാനവുമായി രംഗത്തെത്തിയത്. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്നുമാണ് അന്‍വറിന്റെ നിലപാട്. ഇതോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വീണ്ടും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്.

ഇന്ന് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. പിവി അന്‍വറുമായി ആശയവിനിമയം നടത്താന്‍ പി കെ കുഞ്ഞാലികുട്ടിയെയും അടൂര്‍ പ്രകാശിനെയും ചുമതലപ്പെടുത്തിയത്. പ്രധാനമായും അന്‍വര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായാണ് യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നത്.

നിലമ്പൂരില്‍ ചേര്‍ന്ന യോഗം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ നല്‍കണമെന്നതാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന നിബന്ധന. അല്ലാത്ത പക്ഷം അന്‍വറിനോ തൃണമൂല്‍ കോണ്‍ഗ്രസിനോ മുന്നണിയില്‍ സ്ഥാനമുണ്ടാകില്ല.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കാന്‍ എഐസിസിയുടെ അനുമതി വേണമെന്നാണ് ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട്. നേരിട്ട് അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തെ അറിയിച്ചു.