'ഭഗവാൻ രാമന്‍റെ പേരിൽ പോലും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്ക് കൊടകര കുഴലൊക്കെ എന്ത്': പരിഹാസവുമായി വി. ടി ബല്‍റാം

ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴല്‍പ്പണ കേസൊക്കെ ഒന്നുമല്ലെന്ന് വി ടി ബല്‍റാം എം.എൽ.എ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്​ ആരോപണത്തെക്കുറിച്ചാണ്  വി ടി ബല്‍റാം പരാമര്‍ശിച്ചത്.

അയോദ്ധ്യയില്‍ 5.8 കോടിയോളം വിലവരുന്ന ഭൂമി 2 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റ് എജന്റുമാര്‍ വാങ്ങുകയും അവര്‍ അഞ്ച് മിനിട്ടിനുള്ളില്‍ രാമജന്മഭൂമി ട്രസ്റ്റിന് ഭൂമി 18.5 കോടിക്ക് മറിച്ച് വില്‍ക്കുകയും ചെയ്തു.

രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആളുകള്‍. ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്‍റെ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് ചമ്പത് റായിയുടെ കാർമ്മികത്വത്തിലാണ് മൊത്തം ഡീലുകളെന്നു വി ടി ബല്‍റാം ഫെയ്സ് ബുക്കില്‍ കുറിച്ചു.

വി. ടി ബല്‍റാമിന്‍റെ കുറിപ്പ്

അയോദ്ധ്യയിൽ 5.8 കോടിയോളം ന്യായവില വരുന്ന സുമാർ 3 ഏക്കർ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10ന് സ്ഥലമുടമകളിൽ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയൽ എസ്റ്റേറ്റ് ഏജൻറുമാർ വാങ്ങുന്നു.

വെറും 5 മിനിറ്റിനുള്ളിൽ അതായത് 7.15ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയൽ എസ്റ്റേറ്റുകാർ രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വിൽക്കുന്നു. ഉടൻ തന്നെ 17 കോടി രൂപ ആര്‍ടിജിഎസ് വഴി കൈപ്പറ്റുന്നു.

രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആൾക്കാർ തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനിൽ മിശ്രയും അയോദ്ധ്യയിലെ ബിജെപിക്കാരനായ മേയർ റിഷികേശ് ഉപാധ്യായയും. ട്രസ്റ്റിന്‍റെ ജനറൽ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്‍റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത് റായിയുടെ കാർമ്മികത്വത്തിലാണ് മൊത്തം ഡീലുകൾ.

ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴലൊക്കെ എന്ത്!