മത്സ്യത്തൊഴിലാളികളില്‍ എല്ലാ മതസ്ഥരുമുണ്ടെന്ന് പുരോഹിതര്‍ മനസിലാക്കണം; ഏകപക്ഷീയമായി കാര്യങ്ങള്‍ നടക്കില്ല; താക്കീതുമായി ഐസക്ക്

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലും വിഴിഞ്ഞത് ഒരു കണ്ടെയിനര്‍ തുറമുഖം വേണമെന്ന കാര്യത്തില്‍ അഭിപ്രായ സമന്വയവും ഉണ്ടെന്ന് സിപിഎം നേതാവും മുന്‍ധനമന്ത്രിയുമായ തോമസ് ഐസക്ക്. അന്തര്‍ദേശീയ കപ്പല്‍ ചാലോട് ഏറ്റവും അടുത്ത് കിടക്കുന്ന ഒരു തീര ആഴക്കടല്‍ തുറമുഖത്തിന്റെ സാധ്യതകളാണ് ഇത്തരമൊരു അഭിപ്രായ സമന്വയത്തിലേക്ക് എല്ലാവരെയും എത്തിച്ചത്.

എല്ലാവരും എന്ന് പറഞ്ഞാല്‍ പൂര്‍ണമായും ശരിയല്ല. എ ജെ വിജയനെ പോലുള്ള ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ഇത്തരമൊരു വലിയ നിര്‍മിതി വടക്കന്‍ തീരങ്ങളില്‍ രൂക്ഷമായ തീരശോഷണം സൃഷ്ടിക്കുമെന്ന് വാദിച്ചിട്ടുണ്ട്. അതില്‍ ശരിയുണ്ട് താനും. അതുകൊണ്ട് കേരള തീര പ്രദേശത്തിന്റെ പ്രത്യേകതകള്‍ വച്ച് കൊണ്ട് കടലിലെ നിര്‍മാണ പ്രവര്‍ത്തികളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍, അതോടൊപ്പം വിഴിഞ്ഞം തുറമുഖം പോലുള്ളവയുടെ വികസന നേട്ടങ്ങള്‍ കണക്കിലെടുക്കണം.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദാനിയുമായിട്ട് ഉണ്ടാക്കിയ കരാറിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. അന്ന് ഞാന്‍ എഴുതിയ ഒരു പോസ്റ്റ് ഈ സമരകാലത്തും ഏറെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്തായിരുന്നു വിമര്‍ശനം? ഉമ്മന്‍ചാണ്ടിയുടെ കരാര്‍ തികച്ചും ഏകപക്ഷികമായിരുന്നു. ചെറിയൊരു തുകയൊഴികെ ബാക്കി ചെലവെല്ലാം കേരള സര്‍ക്കാരിന്റെ ചുമലിലായിരിക്കുമ്പോള്‍ കരാര്‍ കാലയളവില്‍ നേട്ടം മുഴുവന്‍ നടത്തിപ്പുകാരായ അദാനി കമ്പനിയ്ക്ക് ലഭിക്കും. എന്നാല്‍ കരാര്‍ യഥാര്‍ഥ്യമായി. കരാര്‍ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് പറഞ്ഞ് ലത്തീന്‍ രൂപത നേതൃത്വം അക്കാലത്ത് സമരവും ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കരാര്‍ പ്രകാരമുള്ള പദ്ധതി നടപ്പിലാക്കുന്നതിന് വിഘനം ഉണ്ടാക്കില്ലെന്ന് പരസ്യമായി ഉറപ്പും നല്‍കി.

ഇപ്പോള്‍ പദ്ധതിയുടെ നല്ലൊരു പങ്ക് തീര്‍ന്ന്, അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആദ്യ കപ്പല്‍ വിഴിഞ്ഞത് അടുപ്പിക്കാന്‍ കഴിയുമെന്ന സ്ഥിതിയായി. അപ്പോഴാണ് തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ സമരത്തിന് ഇറങ്ങുന്നത്. പലതും ന്യായമായ ആവശ്യങ്ങളാണ്. തീരശോഷണത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണ്. കടലാക്രമണത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇഴഞ്ഞ് നീങ്ങുകയാണ്. അവര്‍ ഉന്നയിച്ച ഇത്തരം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. എന്നാല്‍ ഒരു ആവശ്യം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.

അവസാനഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പദ്ധതി നിര്‍ത്തി വച്ച് പാരസ്ഥിതിക ആഘാത പഠനം നടത്തണം. പഠനം നടത്താം. പക്ഷെ പദ്ധതി നിര്‍ത്തിവെക്കവാനാകില്ല. ആറായിരം കോടി രൂപ ഇതിനകം ചെലവഴിച്ച് പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിയുടെ വരും വരായികയെക്കുറിച്ച് ആലോചിക്കേണ്ടിയിരുന്ന ഘട്ടത്തില്‍ ഇന്നത്തെ സമരക്കാര്‍ പദ്ധതി വേഗം നടപ്പാക്കാന്‍ സമരം ചെയ്തവരാണ്. ഇങ്ങനെ ആര്‍ക്കെങ്കിലും വിളി തോന്നുമ്പോള്‍ നിര്‍ത്തിവെക്കേണ്ടതാണോ വികസന പദ്ധതികള്‍?

വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത മറ്റൊരു കാരണം കൂടിയുണ്ട്. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ വലിയൊരു തലസ്ഥാന മേഖല വികസന പരിപാടിക്ക് (ഇമുശമേഹ ഇശ്യേ ഞലഴശീി ഉല്‌ലഹീുാലി േജൃീഴൃമാ) രൂപം നല്‍കിയിട്ടുണ്ട്. ഏതാണ്ട് അറുപതിനായിരം കോടി രൂപ ചെലവ് വരും ഇതിന്. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗര്‍മാല പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞത് നിന്ന് ആരംഭിച്ച് ഇന്നത്തെ എംസി റോഡിന്റെ കിഴക്കന്‍ മേഖലയിലൂടെ 70 ഓളം കിലോമീറ്റര്‍ കടന്ന് ദേശീയപാതയില്‍ വന്നു ചേരുന്ന നാലുവരി പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി കഴിഞ്ഞു. ഇതൊക്കെ ദിവാസ്വപ്നമല്ലേ എന്ന് പറയുന്നവരുണ്ടാകും. ഒന്നോര്‍ക്കുക- ദേശീയപാതയടക്കം എത്രയോ ദിവാസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായി കൊണ്ടിരിക്കുന്നു. അതുകൊണ്ട് വിഴിഞ്ഞം പദ്ധതി വേണമോ വേണ്ടയോ എന്നത് ഇന്നത്തെ സമരസമിതിക്കാര്‍ക്ക് തീരുമാനിക്കാകുന്ന കാര്യമല്ല.

തീരദേശത്തോട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സവിശേഷ പരിഗണന എങ്ങനെ തമസ്‌കരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു? 12ാം ധനക്കാര്യ കമീഷന് ശേഷം കടല്‍ഭിത്തിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ഉണ്ടായിട്ടില്ല. എന്നാല്‍, കിഎഫ്ബിയില്‍ നിന്ന് ഇതിനായി പണം അനുവദിച്ചു. ഏതായാലും ചെല്ലാന്നതുകാരുടെ പരാതി പരിഹരിച്ചുവല്ലോ. ഇതു പോലെ മറ്റു ഇടങ്ങളിലും നടപടിയെടുക്കാം. പുനര്‍ഗേഹം പദ്ധതി ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടോ? തീരദേശത്തെ മുഴുവന്‍ സ്‌കൂളുകളും ആശുപത്രികളും നവീകരിച്ചു. ബാക്കിയുണ്ടെങ്കില്‍ അത് കോവിഡ് മൂലം വന്ന കാലതാമസം മാത്രമാണ്.

കടല്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വ്യത്യസ്ഥമായി കടലില്‍ മത്സ്യബന്ധനത്തിന്റെ ഉടമസ്ഥാവകാശവും ആദ്യ വില്‍പനാവകാശവും മത്സ്യ തൊഴിലാളികള്‍ക്ക് എങ്ങനെ നല്‍കാമെന്ന് ആലോചിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. ഇത്രയും പറഞ്ഞത് വിഴിഞ്ഞം സമരത്തെ നിരാലബരരായ, അതിജീവനം സാധ്യമല്ലാത്തരുടെ സമരവും മറ്റുമായി ചിലര്‍ ചിത്രീകരിക്കുന്നത് കണ്ടിട്ടാണ്. പാവപ്പെട്ടവരോട് ഒപ്പമാണ് ഈ കേരള സര്‍ക്കാര്‍. അതോടൊപ്പം ഈ പാവപ്പെട്ടവരുടെ മക്കളുടെ നാളത്തെ കേരളത്തിന്റെ താല്‍പര്യം കൂടി കണ്ട് കൊണ്ടാണ് സര്‍ക്കാര്‍ നടപടി നിലപാട് എടുത്തിട്ടുള്ളത്.

വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല. കേരള സര്‍ക്കാരിന്റെ പദ്ധതിയാണ്. അദാനി നിര്‍മാണത്തിനും നിശ്ചിത കാലയളവിലെ നടത്തിപ്പിനും കരാര്‍ എടുത്തിരിക്കുന്ന ആളാണ്. ആ കരാറിലെ പാകപിഴകള്‍ക്ക് യുഡിഎഫും ഇന്ന് സമരം ചെയ്യുന്നവരില്‍ ചിലരുമാണ് ഉത്തരവാദികള്‍.
ഇന്ന് അക്രമാസക്ത സമരത്തിന് നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ പുരോഹിതര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. മത്സ്യ തൊഴിലാളികളില്‍ എല്ലാ മതസ്ഥരുമുണ്ട്. പദ്ധതിയുടെ വിശാല ഗുണഭോക്താകളുടെ കാര്യമെടുത്താല്‍ മറ്റു മതസ്ഥരായിരിക്കും ബഹുഭൂരിപക്ഷം. ഇത് കണക്കിലെടുക്കാതെ ഏകപക്ഷികമായി തങ്ങള്‍ പറയുന്നിടത് കാര്യങ്ങള്‍ നടക്കണം, അല്ലെങ്കില്‍ അക്രമം ഉണ്ടാകും എന്നും മറ്റും ഭീഷണിപ്പെടുത്തുന്നതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ദുര്‍വാശി വിവേകത്തിന് ഇനിയെങ്കിലും വഴി മാറുമെന്ന് പ്രതീക്ഷിക്കട്ടെ.