നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെതിരായ നടപടിയിൽ ആലുവ എടത്തലയിലെത്തി പരിശോധന നടത്തി വിജിലൻസ് സംഘം. പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതി അന്വേഷിക്കുന്ന സംഘം വിവാദ ഭൂമിയിലെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് തുടർ നടപടികളിലേക്ക് കടക്കാനാണ് വിജിലൻസ് നീക്കം.
തിരുവനന്തപുരത്തു നിന്നെത്തിയ വിജിലൻസ് സംഘം ആദ്യം എടത്തല പഞ്ചായത്ത് ഓഫിസിലെത്തി രേഖകൾ പരിശോധിച്ചു. പിന്നീട് വില്ലേജ് ഓഫിസർ ഉൾപ്പെടെയുളള റവന്യു ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി വിവാദ സ്ഥലത്തെ നിർമാണങ്ങളും വിലയിരുത്തി. ഈ ഭൂമിയിലെ പ്രധാന കെട്ടിടത്തിൻറെ നിർമാണം അനുമതിയില്ലാതെയാണെന്ന് കാട്ടി പഞ്ചായത്ത് കഴിഞ്ഞ ദിവസം വിജിലൻസിന് കത്ത് നൽകിയിരുന്നു.
Read more
നാവികസേനയുടെ ആയുധ സംഭരണശാലയ്ക്ക് സമീപമുളള നിർമാണത്തിന് പ്രതിരോധ വകുപ്പിൻറെ എൻഒസിയില്ലെന്ന കാര്യവും പഞ്ചായത്ത് വിജിലൻസിനെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലൻസ് സംഘം വിശദ പരിശോധിച്ചു. പാട്ടാവകാശം മാത്രമുളള പന്ത്രണ്ട് ഏക്കറോളം ഭൂമി അൻവറിൻറെ ഉടമസ്ഥതയിലുളള പിവി റിയൽട്ടേഴ്സ് നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയെന്ന പരാതിയിലാണ് വിജിലൻസിനോട് സർക്കാർ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്.