രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; അടച്ചിട്ട കോടതിയില്‍ ഒന്നര മണിക്കൂര്‍ വാദം; തുടര്‍വാദം നാളെ; അറസ്റ്റ് തടയാതെ കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി തിരവുനന്തപുരം സെഷന്‍സ് കോടതി മാറ്റി. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂര്‍ നേരത്തെ വാദമാണ് പൂര്‍ത്തിയായത്. ചില രേഖകള്‍ കൂടി പ്രോസിക്യൂഷനോട് ചോദിച്ച കോടതി അവ കൂടി പരിശോധിച്ചിട്ട് വിധി പറയാമെന്നാണ് നിലപാടെടുത്തത്. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവ് വൈകുമെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷന്‍ ഉറപ്പ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കി. കോടതിയോട് പ്രതിഭാഗം ഉത്തരവ് വരും വരെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല.

നിരവധി രേഖകള്‍ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകള്‍ പൂര്‍ത്തിയായാല്‍ നാളെ വിധി പറയും . നാളേയും തുടര്‍വാദം തുടരും. അറസ്റ്റ് ഈ സമയത്ത് തടഞ്ഞിട്ടില്ല എന്നതാണ് കോടതിയുടെ നിലപാട്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതി കോണ്‍ഗ്രസ് നേതൃത്വം ഡിജിപിക്ക് കൈമാറി. സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സംഘത്തിന് ഡിജിപി കൈമാറിയിരിക്കുകയാണ്. ഇതിലും അന്വേഷണം നടത്തി കേസെടുക്കും.

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേട്ടത്. രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നല്‍കിയതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസിനു പിന്നില്‍ സിപിഎം- ബിജെപി ഗൂഢാലോചനയാണെന്നും രാഹുല്‍ ആരോപിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും ഗര്‍ഭഛിദ്രം നടത്തിയത് യുവതിയാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിലപാട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.

യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നുമാണ് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. യുവതി വിവാഹിതയാണെന്നും ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുല്‍ പറയുന്നുണ്ട്. സ്വമേധയാ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിക്കുകയായിരുന്നുവെന്നും രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കടുത്ത കുറ്റകൃത്യം നടന്നുവെന്നും ഒരു കാരണവശാലും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. അതീവ ഗുരുതരമായ കുറ്റകൃത്യമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.

Read more

ഗര്‍ഭധാരണത്തിനു നിര്‍ബന്ധിച്ചുവെന്നും പിന്നീട് അശാസ്ത്രീയമായ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചുവെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുല്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ജെഎഫ്‌സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വെച്ച് രണ്ടു തവണയും പിന്നീട് പാലക്കാടു വച്ചും ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്. ബലാത്സംഗദൃശ്യങ്ങള്‍ രാഹുല്‍ ഫോണില്‍ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതല്‍ രൂക്ഷമാവുകയും രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. ഇയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.