25 കൊല്ലം മുമ്പ് ഭരിച്ച പലരുമുണ്ടല്ലോ, ഞാന്‍ ഭരിച്ചപ്പോള്‍ മാത്രമാണോ ജനാധിപത്യം ഇല്ലാതെ പോയത്; കോടതി വിധിയില്‍ പൊട്ടിത്തെറിച്ച് വെള്ളാപ്പള്ളി

കാലങ്ങളായി പ്രാതിനിധ്യ വോട്ട് വ്യവസ്ഥയിലാണ് എസ്എന്‍ഡിപി യോഗം മുന്നോട്ട് പോയതെന്നും അതില്‍ ജനാധിപത്യം ഇല്ലായ്മയില്ലെന്നും വെള്ളാപള്ളി നടേശന്‍. കോടതി വിധി പഠിച്ച ശേഷം വിശദ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധ്യ വേട്ടിലാണ് ഇതുവരെയും എസ്എന്‍ഡിപി മുന്നോട്ട് പോയത്.

25 കൊല്ലമായി ഞാന്‍ ഭരിക്കുന്നു. എന്നെ തെരഞ്ഞെടുത്തത് പ്രാതിനിധ്യ സ്വഭാവത്തിലാണ്. ഇത് എത്രയോ വര്‍ഷങ്ങളായി തുടരുന്നു. ഇപ്പോഴും ജനാധിപത്യ രീതിയില്‍ തന്നെയാണ് പോവുന്നത്. 25 കൊല്ലങ്ങള്‍ക്ക് മുമ്പ് ഭരിച്ച പലരുമുണ്ടല്ലോ. അന്ന് നൂറിലൊന്നായിരുന്നു വോട്ട് പ്രാതിനിധ്യം. അന്ന് ജനാധിപത്യം ഇല്ലായിരുന്നോ.

ഞാന്‍ ഭരിച്ചപ്പോള്‍ മാത്രമാണോ ജനാധിപത്യം ഇല്ലാതെ പോയത്.ജനാധിപത്യവും ജനാധിപത്യ ഇല്ലായ്മയും ജനങ്ങള്‍ക്കറിയാം, വെള്ളാപ്പള്ളി നടേശന്‍ ് പറഞ്ഞു.

പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നുള്ള എസ്എന്‍ഡിപി യോ?ഗ വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എന്‍ഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഭരണ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നല്‍കിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.