ഡോ . വന്ദനയുടെ കൊലപാതകം; ഗുരുതരമായ അനാസ്ഥയെന്ന് വെള്ളാപ്പള്ളി നടേശൻ

ഡോ വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വന്ദനയുടെ കൊലപാതകത്തിൽ ഗുരുതരമായ അനാസ്ഥ ഉണ്ടായിട്ടുണ്ട്. സർക്കാർ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആ സമയത്ത് വന്ദനയെ രക്ഷിക്കാൻ ആരുമുണ്ടായില്ല എന്നത് സത്യമാണ്. ഇനി ഒരു ഡോക്ടർക്കും ഈ അവസ്ഥ വരാതിരിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനയെ ക്രൂരമായാണ് കുത്തിക്കൊലപ്പെടുത്തിയത്. ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച അധ്യാപകനായ സന്ദീപ് ആണ് വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല.