പച്ചക്കറി വില കുതിച്ചുയരുന്നു; വിപണിയില്‍ സര്‍ക്കാരിന് നിയന്ത്രണമില്ല

സംസ്ഥാനത്ത് പച്ചക്കക്കറി വില നിയന്ത്രണങ്ങളില്ലാതെ കുതിച്ചുയരുകയാണ്. ഒരാഴ്ച്ചയ്ക്കിടയില്‍ ഉപ്പ് മുതലുള്ള വസ്തുക്കള്‍ക്ക് 5 രൂപ മുതല്‍ 40 രൂപവരെയാണ് കൂടിയത്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ മൊത്തവിപണിയില്‍ ഒരു കിലോ ബീന്‍സിന് 90 രൂപയും തക്കാളി 80 രൂപയും പയറിന് 68 രൂപയെത്തിയിരിക്കുകയാണ്.

ചില്ലറ വിപണിയിലും വില നിസാരമല്ല. ബീന്‍സിന് 100, തക്കാളി 90, മുരിങ്ങക്ക 95, പയര്‍ 75 എന്നിങ്ങനെയാണ് ചില്ലറ വിപണിയിലെ വില. ഉപ്പിന് അഞ്ച് രൂപവരെയും അരിക്ക് അഞ്ച് മുതല്‍ പത്ത് രൂപവരെയും വര്‍ദ്ധിച്ചു. മുളകിന് മുപ്പത് രൂപവരെയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മല്ലി 50 രൂപ വരെ വര്‍ദ്ധിച്ചു. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകള്‍ക്ക് പത്ത് രൂപവരെയാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

തുടര്‍ച്ചായുണ്ടാകുന്ന ഇന്ധനവിലവര്‍ദ്ധനയാണ് വിലവര്‍ദ്ധനവിന് ഒരു കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ആന്ധ്രയടക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതും കൃഷി നശിച്ചതും വില വര്‍ദ്ധിക്കാന്‍ കാരണമായെന്നും വ്യാപാരികള്‍ പറയുന്നു. വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നില്ലെന്നും പരാതികള്‍ ഉയരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി. ഇതോടെ ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചത്. നേരത്തെ മെയ് 7ന് 50 രൂപ കൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് സിലിണ്ടറിന്റെ വില ആയിരം കടന്നിരുന്നു.