അവരുടെ തുറന്നുപറച്ചില്‍ ഏറെ വേദനിപ്പിച്ചു, അതിജീവിതയ്ക്ക് എതിരായ നിലപാടുകള്‍ പ്രതിഷേധാര്‍ഹം'': മന്ത്രി വീണാ ജോര്‍ജ്

നടി ഭാവനയുടെ തുറന്നുപറച്ചില്‍ തന്നെ വേദനിപ്പിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. അതിജീവതയ്ക്കെതിരായ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. ‘പോയി ചത്തുകൂടെ’യെന്നായിരുന്നു നടിയുടെ പോസ്റ്റിലെ ഒരു കമന്റ്’, ഇനിയും മാറാത്ത മനോഭാവമുള്ളവര്‍ നമുക്കിടയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വനിത ദിനത്തിലാണ് മന്ത്രിയുടെ പരസ്യ പ്രതികരണം.

താന്‍ കടന്നുപോയ മാനസിക പീഡനങ്ങളെക്കുറിച്ചും സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ചും പ്രതികരണവുമായി ഭാവന പൊതു വേദിയിലെത്തിയിരുന്നു. നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം നടന്ന നെഗറ്റീവ് പി.ആര്‍ പ്രചാരണങ്ങളിലും കള്ളപ്രചാരണങ്ങളിലും ശരിക്കും തകര്‍ന്നുപോയിരുന്നുവെന്ന് നടി പറഞ്ഞു.

കോടതിയില്‍ വാദത്തിനെത്തിയ 15 ദിവസത്തിനൊടുവിലാണ് താനൊരു ഇരയല്ലെന്നും അതിജീവിതയാണെന്നും സ്വയം തിരിച്ചറിയുന്നതെന്നും അവര്‍ വെളിപ്പെടുത്തി. പ്രമുഖ മാധ്യമപ്രവകര്‍ത്തക ബര്‍ഖ ദത്തിന്റെ നേതൃത്വത്തില്‍ ‘മോജോ സ്റ്റോറി’ യൂടൂബ് ചാനലില്‍ We The Women എന്ന തലക്കെട്ടില്‍ നടന്ന തത്സമയ ഗ്ലോബല്‍ ടൗണ്‍ഹാളിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.