'കംപ്യൂട്ടര്‍വത്കരണത്തിന് എതിരെ സമരം ചെയ്ത സഖാക്കള്‍ ഡിജിറ്റല്‍ ഇക്കോണമി പ്രഖ്യാപിക്കുന്നത് കേട്ടാൽ രോമാഞ്ചമുണ്ടാകും'; പരിഹാസവുമായി വി.ഡി സതീശൻ

ധനമന്ത്രി തോമസ് ഐസക് നടത്തിയ ബജറ്റ് പ്രഖ്യാപനത്തിലെ  ഡിജിറ്റല്‍വത്കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയപ്പോള്‍ സമരം നടത്തിയ  സഖാക്കങ്ങള്‍ ഡിജിറ്റല്‍ ഇക്കോണമി എന്ന് പറയുമ്പോൾ രോമാഞ്ചമുണ്ടാകുമെന്ന് സതീശൻ പറഞ്ഞു.

“രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍…. ഇപ്പോള്‍ ബജറ്റില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ഡിജിറ്റല്‍ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആര്‍ക്കും രോമാഞ്ചമുണ്ടാകും” – എന്നാണ് സതീശന്റെ കുറിപ്പ്.

കേരളത്തിലെ ഡിജിറ്റല്‍വത്കരിച്ച് നോളജ് ഇക്കോണമിയാക്കും എന്നായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്‌ടോപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അന്ത്യോദയ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കും. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കും. അഞ്ച് വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

ജൂലെെയിൽ കെ ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും. ഇതിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ജൂലൈയോടെ കെ ഫോണ്‍ പദ്ധതി സമ്പൂര്‍ണമാകും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമാകും.

കേരളത്തില്‍ ഇന്‍ര്‍നെറ്റ് ഹൈവേ ആരുടെയും കുത്തകയായിരിക്കില്ല. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉയരുകയും ചെറിയ വിലയില്‍ സേവനം ലഭ്യമാകുകയും ചെയ്യും.