കെ. റെയിലില്‍ തരൂര്‍ യു.ഡി.എഫിന് ഒപ്പമെന്ന് വി.ഡി സതീശന്‍; പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുതെന്ന് മുല്ലപ്പള്ളി

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എം.പി യു.ഡി.എഫിന്റെ നിലപാടിന് ഒപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് തരൂര്‍ തനിക്ക് മറുപടി നല്‍കിയെന്നും വിഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ നിലപാട് തരൂര്‍ പരസ്യമായി പറയുമെന്നും അദ്ദേഹം അറിയിച്ചു.

കെ റെയില്‍ കല്ലിടരുതെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയെ വരെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ എന്നും സതീശന്‍ പറഞ്ഞു. സിപിഐഎം പദ്ധതിയില്‍ വര്‍ഗീയത നിറയ്ക്കുകയാണ്. പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലാത്തതിനാല്‍ ആണ് വര്‍ഗീയ പ്രചാരണം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐക്കും പദ്ധതിയില്‍ എതിര്‍പ്പുണ്ട്, അവര്‍ വര്‍ഗീയ സംഘടനയാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. കെ റെയില്‍ ഒരു തട്ടിക്കൂട്ട് പദ്ധതി ആണെന്ന്  അദ്ദേഹം ആരോപിച്ചു. സര്‍വേ നടത്തത്തെ, എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് ഇല്ലാതെ, പാരിസ്ഥിതിക പഠനമോ സാമൂഹിക ആഘാത പഠനമോ നടത്താതെ കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ, റയില്‍വെയുടെ അനുമതിയില്ലാതെ എങ്ങോട്ടാണ് മുഖ്യമന്ത്രി പദ്ധതിയുമായി പോകുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

Read more

തരൂരിനെ അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവുംപകലും കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചത്. തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.