വിസ്മയം തീര്‍ക്കാന്‍ വി ഡി സതീശൻ പ്രായമുള്ളവരെ തേടി ഇറങ്ങിയിരിക്കുന്നുവെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു വിസ്മയവും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല എന്ന് പറഞ്ഞ എം വി ഗോവിന്ദൻ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ഐഷാ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിച്ചതെന്നും പറഞ്ഞു. വര്‍ഗ വഞ്ചനയുടെ ഭാഗമായ നിലപാടാണ് ഐഷാ പോറ്റി സ്വീകരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഐഷാ പോറ്റി 10 കൊല്ലം പഞ്ചായത്ത് പ്രസിഡന്റായി. 15 കൊല്ലം എംഎല്‍എയായി. എംഎല്‍എ പണി കഴിഞ്ഞ് സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെടുത്തു. പിന്നീട് ഏരിയ കമ്മിറ്റിയിലേക്ക് എടുത്തു. അങ്ങോട്ടൊന്നും പോയിട്ടേയില്ല. അപ്പോഴൊക്കെ അസുഖമാണ് എന്നാണ്. അസുഖം എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വിസ്മയം തീര്‍ക്കുമത്രേ. വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന്. അങ്ങനെ അത്ഭുതങ്ങള്‍ സംഭവിപ്പിക്കാന്‍ വേണ്ടിയാണ് ഐഷാ പോറ്റിയെ പിടിച്ചത്. അധികാരത്തിന്റെ അപ്പ കഷണവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലാതെ മറ്റൊന്നുമായിരുന്നില്ല പ്രശ്‌നം. അവസരവാദപരമായ നിലപാട്, വര്‍ഗ വഞ്ചനയുടെ ഭാഗമായ നിലപാടാണ് ഐഷാ പോറ്റി സ്വീകരിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.







