'സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ ചാത്തൻ മരുന്നുകൾ സുലഭം, നടക്കുന്നത് കോടികളുടെ അഴിമതി'; ആരോഗ്യവകുപ്പിനെതിരെ വിഡി സതീശൻ

സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തുവെന്ന റിപ്പോർട്ടിൽ ആരോഗ്യവകുപ്പിനെതിരെ ആരോപങ്ങളുമായി പർത്തിപക്ഷ നേതാവ് വിഡി സതീശൻ. കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ ചാത്തൻ മരുന്ന് വിതരണം ചെയ്തെന്നത് ഞെട്ടിക്കുന്നതാണെന്നും കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നു. മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ സിഎജി റിപ്പോർട്ട് പ്രകാരം1610 ബാച്ച് മരുന്നുകൾക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു.

ഗുണനിലവാരമില്ലാത്ത മരുന്നുകൾ പല ആശുപത്രികളിലും വിതരണം ചെയ്തു. രോഗികൾക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ പണം തട്ടി. ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവമുണ്ടായി. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. ചാത്തൻ മരുന്നുകൾ സുലഭമായി. പർച്ചേസുകൾക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അംഗീകാരം നൽകി. നിഷ്പക്ഷമായ അന്വേഷണം വേണം.

മുഖ്യമന്ത്രി സോഷ്യൽ മീഡിയാ മാനേജ്മെന്റിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ മാത്രമം 6,67,260 രൂപ മാസം ചിലവഴിക്കുന്നു. സർക്കാർ പണമാണ് ഇങ്ങനെ ധൂർത്തടിച്ച് ചിലവഴിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടാൻ മാത്രം 12 പേരെയാണ് നിയോഗിച്ചത്. ഒരു മാസം പരമാവധിയിടുന്നത് 20 പോസ്റ്റുകളാണ്. അതിനാണ് ഈ പണമെല്ലാം ചിലവഴിക്കുന്നത്. സർക്കാർ പണം ധൂർത്തടിക്കുന്ന മുഖ്യമന്ത്രി, സുനിൽ കനഗോലുവിനെ കുറ്റപ്പെടുത്തുന്നു.

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ഗോഡൗണുകളിൽ നടന്ന തീപിടുത്തത്തിലും ദുരൂഹതയുണ്ട്. മരുന്ന് കൊള്ളയിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. സിഎംആർഎലും വീണാ വിജയന്റെ കമ്പനി എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടാണ്. മാസപ്പടി വിവാദത്തിൽ വീണ വിജയന്റെ കമ്പനിയുടെ ഇടപാടുകളിൽ ഇഡി അന്വേഷണം നടന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.