ആര്യ രാജേന്ദ്രന്‍ രാജിവെയ്ക്കണം, അല്ലെങ്കില്‍ പുറത്താക്കണം: വി.ഡി സതീശന്‍

കോര്‍പറേഷനിലെ താത്കാലിക തസ്തികകളില്‍ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യാ രാജേന്ദ്രന്‍ സി.പി.എം ജില്ല സെക്രട്ടറിക്ക് കത്തയച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് കേരളത്തിലെ തൊഴിലന്വേഷിക്കുന്ന ചെറുപ്പക്കാരെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ രാജിവെക്കണമെന്നും രാജി വെക്കാന്‍ തയാറായില്ലെങ്കില്‍ അവരെ മേയര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സി.പി.എം തയാറാകണമെന്നും സതീശന്‍ പറഞ്ഞു.

സി.പി.എം കൂടി അറിഞ്ഞാണ് ഈ ഏര്‍പ്പാടുകള്‍ നടക്കുന്നത്. നേരത്തെയും ഇതുപോലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. എസ്.എ.ടി ആശുപത്രിയിലേക്ക് നിയമിക്കാനുള്ള ആളുകളുടെ പട്ടിക ആവശ്യപ്പെട്ടായിരുന്നു അന്ന് കത്തയച്ചത് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ പിന്‍വാതിലിലൂടെ നിയമിക്കപ്പെടുന്ന താല്‍ക്കാലികക്കാര്‍ തുടരുന്നത് കൊണ്ടാണ് പി.എസ്.സി മുഖേനെ നിയമനം ലഭിച്ച പലര്‍ക്കും അവരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിപാര്‍ട്‌മെന്റ് ഹെഡ് മടിക്കുന്നത്

നവംബര്‍ ഒന്നിന് മേയര്‍ അയച്ച കത്താണ് പുറത്തുവന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുള്ള മേയറുടെ പേരിലുള്ള കത്തായിരുന്നു ഇത്.

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്.

കത്തിനെ കുറിച്ചുളള എല്ലാ ചോദ്യത്തിനും അറിയില്ല എന്ന മറുപടിയായിരുന്നു ആനാവൂര്‍ നാഗപ്പന്‍ നല്‍കിയത്. ‘അങ്ങനെയൊരു കത്ത് എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. അങ്ങനെയൊരു കത്തുളള കാര്യം എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. കത്ത് എന്തായാലും ഉളളതായി കരുതുന്നില്ല. സംഭവത്തിന് പിന്നില്‍ എന്താണുളളതെന്ന് അന്വേഷിക്കും.’

‘ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. ഇതുവരെ ആ കത്ത് എഴുതിയിട്ടുമില്ല. മേയര്‍ എഴുതിയതായി കരുതുന്നില്ല. അവരോട് സംസാരിച്ചിട്ടേ പറയാന്‍ സാധിക്കുകയൊളളു. അപേക്ഷിക്കുന്നവര്‍ ആരാണെന്ന് പോലും അറിയില്ല. അപേക്ഷ കൊടുക്കുന്നതിന് തിരിമറിക്കേണ്ട കാര്യമില്ല. ഈ കത്ത് എങ്ങനെ എഴുതി എന്ന് അറിയില്ല. അങ്ങനെയൊരു കത്ത് വരാനിടയില്ല,’ എന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.